Friday 31 July 2015

ചതുരംഗം


രണഭേരി മുഴങ്ങും; അല്പസമയത്തിനുള്ളില്‍.

എനിക്കിപ്പോഴേ കേള്‍ക്കാം നാലുകളങ്ങള്‍ക്കപ്പുറം 
രണ്ട് കൊലയാനകളുടെ ചിന്നംവിളി
ചുരമാന്തുന്ന കുതിരകളുടെ കുളമ്പടിശബ്ദം.

എനിക്കിപ്പോഴേ കാണാമകക്കണ്ണില്‍ ,
വെട്ടേറ്റുവീഴുന്ന എന്‍റെ കറുത്ത പക്ഷം
മുറിവുകള്‍ക്ക് മീതെ പായുന്ന തേര്‍ചക്രം
ശവങ്ങളുടെ നെഞ്ചില്‍ചവിട്ടിക്കടന്നുപോകുന്ന
ഒരു ബറ്റാലിയന്‍ കാലാള്‍പ്പടയുടെ പുച്ഛം.

മുട്ടുവിറയ്ക്കുന്ന രാജാവിന്‍റെയും,
തന്ത്രങ്ങള്‍ മറന്ന മന്ത്രിയുടെയും ,
ആടയാഭരണങ്ങള്‍ അണിഞ്ഞ കബന്ധങ്ങള്‍ .

എന്നിട്ടും ,
ശാന്തിയുടെ പുലരിയിലേക്കായി
ഞങ്ങള്‍ തീയമ്പുകള്‍ തൊടുക്കുന്നു.

പകയുടെ  ബ്രഹ്മാസ്ത്രങ്ങള്‍
തലമുറകളെ  ലക്‌ഷ്യം വെയ്ക്കുന്നു.

ഒരുപക്ഷേ ,
ഈ യുദ്ധം കഴിയുമ്പോഴെങ്കിലും
സമാധാനം പുലരുമായിരിക്കും.

നീതിയുടെ തുലാസുകള്‍ ഇനിയെങ്കിലും
പുതുക്കിപണിയുമായിരിക്കും.

തോല്‍ക്കുന്നവന്റെ പക്ഷത്തിന്
കാവല്‍നിന്നവന്റെ കഥ
ജയിച്ചവന്റെ ചരിത്രപുസ്തകങ്ങള്‍
ചവറ്റുകൊട്ടയിലെറിയുമായിരിക്കും.


എങ്കിലും നില്‍ക്കട്ടെ ഞാന്‍
എനിക്കുള്ള കൂരമ്പിനെക്കാത്ത്,
നിരര്‍ത്ഥകതയുടെ ഈ കളത്തില്‍,
ആള്‍ക്കൂട്ടത്തിന് നടുവില്‍,

ഒറ്റയ്ക്ക്.






Tuesday 28 July 2015

കലാം , തുഝേ സലാം.

വിദൂരമായൊരിടത്തിലേക്കനുസ്യൂതം
പറന്നുപറന്നുപോകുമ്പോഴറിയാതെ
കുഴഞ്ഞുവീഴുന്ന സ്വപ്നത്തിന്‍
ചിറകുകള്‍ തന്നെയാണഗ്നി.


അനാഥന്‍




ORPHAN 

ഒരു ദിവസം തിരുവനന്തപുരം മ്യൂസിയ വളപ്പിലെ  ഉള്ള ഉദ്യാനത്തില്‍ പോയപ്പോള്‍ കണ്ടതാണീ കാഴ്ച്ച .നിസ്സംഗമായ ഈ കണ്ണുകള്‍ നമുക്ക്  ഒരു പതിവുകാഴ്ചയാണ് . 
ഞാനാകട്ടെ,ഇതിന് മുന്‍പൊരിക്കല്‍ " മൃഗീയം  " എന്നൊരു കവിത എഴുതിയിരുന്നത് ഓര്‍ത്തുപോയി 

Date Created: 4/21/2014 5:53:26 PM

Nikon D5200
Lens: VR 18-55mm f/3.5-5.6G
Focal Length: 55mm
Focus Mode: AF-A
Aperture: f/5.6
Shutter Speed: 1/60s
Metering: Matrix
ISO Sensitivity: Auto (ISO 560)



Monday 20 July 2015

പാവങ്ങള്‍ : വിക്തോര്‍ യൂഗോ



ഒരു ഋഷിയാവുക എന്നത് വ്യത്യസ്തതയാണ്.
ഒരു സത്യവാനാകുകയാണ് നിയമം.
തെറ്റ്   പ്രവര്‍ത്തിക്കുക ,അധപതിക്കുക, വേണമെങ്കില്‍ പാപം ചെയ്യുക..
പക്ഷേ നിങ്ങള്‍ സത്യവാനായിരിക്കണം .

- മോസ്യു .മിറിയേല്‍ ബിയാംഗ് വെന്യു


എന്റെ ഉദ്ദേശ്യം ? മരിയൂസ്സിനോടായിട്ടല്ല , സ്വയം സംസാരിക്കുകയാണെന്ന്‌ തോന്നത്തക്കവിധം അത്രയും താഴ്ന്ന സ്വരത്തില്‍ ഴ്വാങ് വാല്‍ ഴ്വാങ് മറുപടി  പറഞ്ഞു .
'വാസ്തവത്തില്‍ എന്തോരുദ്ധേശ്യത്തിലാണ്   തടവുപുള്ളി 'ഞാന്‍ ഒരു തടവുപുള്ളിയാണ്എന്ന് പറഞ്ഞത്?
അതേ , ശരി .ഉദ്ദേശ്യം അത്ഭുതകരമാണ് .സത്യനിഷ്ഠ മാത്രംനില്ക്കൂ , ഗ്രഹപ്പിഴയെന്തെന്നാല്‍ എന്റെ ഹൃദയത്തില്‍ ഒരു ചരടുണ്ട് . അതെന്നെ മുറുക്കിക്കെട്ടിയിരിക്കുന്നു ചരട് പൊട്ടിച്ചെറിയാനോ , കെട്ടഴിക്കാനോ , മുറിച്ചുകളയാനോ ദൂരത്തേക്ക് പാഞ്ഞുകളയാനോ എനിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ , ഞാന്‍ ജയിച്ചു . ഞാന്‍  ചരട് പൊട്ടിക്കാന്‍ നോക്കിഞാന്‍ അത് പിടിച്ചു വലിച്ചുനോക്കി . അത് പൊട്ടുന്നില്ല . എന്റെ ഹൃദയവും അതോടുകൂടി പൊട്ടുന്നു .

'നിങ്ങള്‍ ചോദിക്കുന്നു ,ഞാനെന്തിനാണ് പറയുന്നത് ? എന്നെ ആരും കണ്ടുപിടിച്ചിട്ടില്ല .ആരും പിടിക്കാന്‍ വരുന്നില്ല. -നിങ്ങള്‍ പറയുകയുണ്ടായി. "ഉവ്വ് ! എന്നെ കണ്ടുപിടിച്ചിരിക്കുന്നു :'ഉവ്വ് ! എന്നെ പിടിക്കാന്‍ വരുന്നുണ്ട്ആര് ? ഞാന്‍ തന്നെ.  ഞാനാണ് എന്നെ  കടന്നുപോകാന്‍ സമ്മതിക്കാത്തത്ഞാന്‍ എന്നെത്തന്നെ പിടിച്ചുന്തുന്നു;ഞാന്‍ എന്നെത്തന്നെ ശിക്ഷിക്കുന്നു ; അവനവന്‍ തന്നെ പിടിക്കുകയാണെങ്കില്‍ പിടുത്തത്തിനു മുറുക്കം കൂടും ."
വിട്ടുപോരാന്‍ നിവൃത്തിയില്ലാത്തവിധത്തിലുള്ളതാണ്  പിടുത്തംശരിമനസാക്ഷി മറ്റൊരു പിടുത്തംസേര്‍ , സുഖിക്കണമെന്നാഗ്രഹമുള്ളവര്‍ ഒരിക്കലും ധര്‍മ്മത്തെപറ്റി മനസ്സിലാക്കരുത്അതു മനസ്സിലായിക്കഴിഞ്ഞാല്‍പ്പിന്നെഅതിന് ദയയില്ലമനസിലാക്കിയതെന്തിന് , അതിന്നാണോ അത് നിങ്ങളെ ശിക്ഷിക്കുന്നതെന്ന് തോന്നുംഎന്നാല്‍ അല്ല , അത് നിങ്ങള്‍ക്ക് സമ്മാനം തരികയാണ് . ഈശ്വരന്‍ നിങ്ങളുടെ തൊട്ടടുക്കലുണ്ടെന്ന് തോന്നുന്ന ഒരു നരകത്തിലേക്ക് അത് നിങ്ങളെ കൊണ്ടാക്കുന്നു .

"മൊസ്യു പോങ്ങ് മെഴ്സി , ഇത് സാമര്‍ത്ഥ്യമല്ലഞാനൊരു  സത്യനിഷ്ഠനാണ് . നിങ്ങളുടെ നോട്ടത്തില്‍ ഞാന്‍ താഴുന്നെടത്തോളമാണ് എന്റെ നോട്ടത്തില്‍ ഞാന്‍ പൊന്തുന്നത് . മോഷ്ടിച്ചെടുത്ത ബഹുമതിയല്ലാതെ മറ്റൊന്നും അനുഭവിക്കാന്‍ നിവൃത്തിയില്ലാത്ത വിധമാണ് എന്റെ ഈശ്വരവിധി എന്നില്‍ തൂങ്ങിനില്ക്കുന്നതെന്നുള്ളതുകൊണ്ട്‌  ബഹുമതി എന്നെ അവമാനിക്കുകയും ആന്തരമായി എന്നെ കുത്തിച്ചതയ്ക്കുകയും ചെയ്യുന്നു . അതിനാല്‍ , എനിക്കെന്നില്‍ ബഹുമാനം തോന്നുന്നതിന് നിങ്ങള്‍ എന്നെ പുച്ഛിക്കേണ്ടിയിരിക്കുന്നുഅപ്പോള്‍ ഞാന്‍ വീണ്ടും നിവര്‍ന്നുനില്ക്കുന്നു .ഞാന്‍ സ്വന്തം മനസാക്ഷിയെ അനുസരിക്കുന്ന ഒരു തണ്ടുവലിശിക്ഷക്കാരനാണ് . ഞാന്‍ ഞാനുമായി ചില ഉടമ്പടികള്‍ ചെയ്തുവച്ചിട്ടുണ്ട് .എനിക്കവയെ നിറവേറ്റണം ."
അയാള്‍ ഒരു വേദനയോട് കൂടിയ നെടുവീര്‍പ്പിട്ടു ; എന്നിട്ട്  ഒടുവിലത്തെ വാക്ക് ഒരേറെറിഞ്ഞു :
"പണ്ടുകാലത്ത് ജീവിച്ചിരിക്കാന്‍വേണ്ടി ഞാനൊരു കഷ്ണം അപ്പം കട്ടു . ഇന്ന് ജീവിച്ചിരിക്കാന്‍ വേണ്ടി ഞാനൊരു പേര് കട്ടുകൂടാ . "

ഴ്വാങ്ങ് വാല്‍ ഴ്വാങ്ങ്പാവങ്ങള്‍  : വിക്തോര്‍ യൂഗോ.


തന്റെ എല്ലാമെല്ലാമായ കൊസെത്തിനെ ,മരിയുസ്സിനു വിവാഹം ചെയ്തുകൊടുത്തതിനു ശേഷം , താന്‍ യഥാര്‍ത്ഥത്തില്‍ ഒരു തടവുപ്പുള്ളിയാണെന്ന് ഴ്വാങ്ങ് വാല്‍ഴ്വാങ്ങ്  അയാളോട് തുറന്നുപറയുന്ന  ഭാഗം " പാവങ്ങള്‍ " എന്ന നോവലിനെ   ഇതിഹാസസമാനമാക്കുന്നു.
ഴാവേര്‍തെനാര്‍ദിയെര്‍ , ഗവരോഷ് , എപ്പോനൈന്‍ , ആങ്ങ്ഷൊന്‍രാ , ഫന്തീന്‍ , ബിഷപ്പ് ബിയാങ്ങ് വെന്യു - ഇങ്ങനെ മനുഷ്യമനസ്സിന്റെയും വിധിയുടെയും സാധ്യമായ എല്ലാ സങ്കലനങ്ങളും ഇത്രമേല്‍ ഹൃദയഹാരിയായി എഴുതിയതിനാലാകണം " പാവങ്ങള്‍ " അനശ്വരമാകുന്നത് .

ഒരിക്കല്‍ എന്റെ ഒരദ്ധ്യാപന്‍ പറയുകയുണ്ടായി " ലോകത്തെ മുഴുവന്‍ വായനക്കാരെയും രണ്ടു   വിഭാഗമാക്കാം ."ലോര്‍ഡ്‌ ഓഫ് ദി റിങ്ങ്സ് " വായിച്ചവരും അല്ലാത്തവരും എന്ന് . "


പ്രസ്തുതപുസ്തകത്തിന്റെ engish പതിപ്പ് എനിക്ക് കിട്ടിയിരുന്നെങ്കിലുംഅതിന്റെ "വലിപ്പം -എല്ലാ ര്‍ത്ഥത്തിലും " എന്നെ വിസ്മയിപ്പിച്ചു എന്നതിനേക്കാള്‍ , മേല്‍പ്പറഞ്ഞ
അഭിപ്രായത്തോട് യോജിക്കാന്‍ മാത്രം ഉള്ളടക്കം, തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന ആത്യന്തികവിജയം എന്ന ക്ലീഷേവല്ക്കരിക്കപെട്ട പ്രമേയമായിരുന്നിട്ട് കൂടി ,  ഉജ്ജ്വലമായ "ഹൈ ഫാന്റസി " നോവലില്‍ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത .


പക്ഷേ , പാവങ്ങള്‍ വായിച്ചതോടെ അങ്ങനെയൊരു വിശേഷണത്തിനു തികച്ചും അര്‍ഹമായ ഒരുപുസ്തകം ഇതാഎന്നെനിക്കു സധൈര്യം പറയാം .




നന്ദി , വിക്തോര്‍ യൂഗോ , അങ്ങേയ്ക്ക് പ്രണാമം .

നന്ദി , നാലപ്പാട്ട്‌ നാരായണ മേനോന്‍ , അതിമനോഹരമായ വിവര്‍ത്തനത്തിന് .

നന്ദി , മണിയേട്ടന്. ( കഥാകൃത്ത്‌ കെ വി  മണികണ്ഠന്‍ ) പുസ്തകം വായിക്കാന്‍ തന്നതിന് )



Friday 17 July 2015

നിന്നെക്കുറിച്ചുള്ള വെളിപാടുകള്‍

എഴുതപ്പെടുകയല്ല , നീ
സംഭവിക്കുകയാണ് .

ഇടിമിന്നല്‍ പോലെ -
സംഘര്‍ഷമേറിയ വികാരവിചാര-
വര്‍ഷമേഘങ്ങള്‍തന്‍ സ്നേഹ
ഘര്‍ഷണവീചികളായി.

ചിന്തകളൊന്നുമില്ലാത്ത  ശൂന്യതയില്‍
പൊടുന്നനെയെങ്ങുനിന്നോ വന്നെത്തി
നിമിഷനേരത്തില്‍ അലക്ഷ്യമായെങ്ങോ
കുതിച്ചുപായുന്ന കൊള്ളിമീന്‍ പോലെ.


വഴിയറിയാതെ വളഞ്ഞെങ്ങുപോയാലും
അതിവിദൂരമാമഗാധസാഗരത്തിലേക്കു
പ്രകൃതിതന്‍ പ്രേമഗുരുത്വമെപ്പോഴും
വലിച്ചടുപ്പിക്കുന്ന പുഴകളെപ്പോലെ.


ഓരോ പ്രകാശരാഗരശ്മിയും പുല്‍കി
വറുതിയിലേക്കമൃത് കടഞ്ഞെടുക്കുന്ന
ഹരിതദലങ്ങള്‍ സമയവാതത്തി-
ലരുണാഭമായി പൊഴിയുന്നപോലെ.


എഴുതപ്പെടുന്നതൊന്നുമല്ല നീയെന്ന
വെളിപാട് തന്നെ വെളിച്ചം .

മാറാല കെട്ടിയ ചിന്തകള്‍ #6


പല തരം നിശബ്ദതകളുണ്ട് .
പരീക്ഷാ ഹാളിലെ ; ആശങ്കയും വിഹ്വലതകളും മണക്കുന്നത് .
കോടതിയിലെ ; അധികാരത്തിന്‍റെ മരചുറ്റിക ആവശ്യപ്പെടുന്നത്  .
കിടപ്പുമുറിയിലെ ;അവ്യക്തമായ ശബ്ദങ്ങളാല്‍ കീറിമുറിക്കപെട്ടത് .
മരണവീട്ടിലെ ; മറ്റു വഴിയൊന്നുമില്ലാത്തതിനാല്‍  അടക്കിപ്പിടിച്ചത് .

എനിക്ക് തോന്നുന്നു
എറ്റവും സുന്ദരമായത് വായനശാലയിലെ നിശബ്ദതയാണ്.
വാക്കുകളുണ്ടായ കാലം മുതല്‍ ,
ഉച്ചരിക്കപ്പെട്ടതെല്ലാം ലയിച്ചു ചേര്‍ന്നത് .
ഈണമുള്ളത് .ശാന്തമായത്.

ഓരോ തവണയും എന്നെ
ഗര്‍ഭത്തിലേക്ക് തിരിച്ചുപോകാന്‍
ക്ഷണിക്കുന്നത്.
#നി-ശബ്ദത

Friday 3 July 2015

നിശ്ചയം

മാറ്റത്തിന്‍ കൊടുങ്കാറ്റുവീശും മുന്‍പേ
വേരുകളാഴ്ത്തണം ,
ജലമുറഞ്ഞുവിറങ്ങലിച്ച മണ്ണില്‍.
ആത്മാവിന്‍റെയാഴങ്ങളില്‍ .