Friday 22 January 2016

HUGH JACKMAN / THE WOLVERINE


"I'm coming for blood; no law, no code of conduct. You put me in the right direction, you get the hell out of my way. "
- Logan/ The Wolverine (X-MEN:ORIGINS)

GRAPHITE ON ART PAPER 
27x35cm
CAMLIN HB,2B,8B , 4H, 6H
STEADLER HB,8B ,EE PENCILS
TIME ELAPSED : 26 HRS 


വരയുടെ വഴി കാണാന്‍ "ചിത്രമെഴുത്ത്‌" സന്ദര്‍ശിക്കുമല്ലോ ? 

ഇവിടെ ക്ലിക്ക് ചെയ്യുക >> http://uttopianart.blogspot.in/




Thursday 7 January 2016

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് :ആറാം ദിനം


7/1/2014

രാത്രി 9 മണിയോടെ പാലാ കടപ്പാട്ടൂർ അമ്പലത്തിൽ എത്തി.
ഇന്ന് രാവിലെ വെള്ളൂർക്കുന്നു മഹാദേവക്ഷേത്രം വിട്ടിറങ്ങിയ നടത്തം 26.3 കിലോമീറ്റർ പിന്നിട്ട്‌ രാമപുരം എത്തിയപ്പോഴാണ് നിർത്തിയത്‌ . എത്തിയപ്പോഴേക്കും ഉച്ചയ്ക്ക് 2 മണിയായി.

യാത്ര തുടങ്ങി കുറച് ദൂരം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ഗുരുസ്വാമിക്കും മറ്റു രണ്ടു മുതിർന്ന സ്വാമിമാർക്കും മാത്രമറിയുന്ന ഒരു ഷോർട്ട് കട്ട് റോഡിലേക്ക് കയറിയിരുന്നു . ഇനി ഏറ്റവും മുന്നില് നടക്കുക എന്നത് സാധ്യമല്ല . അതുകൊണ്ട് എല്ലാവരും ഗുരുസ്വാമിയുടെ പിൻഗാമികളായി .

ബസ് ഗതാഗതം ഒന്നുമില്ലാത്ത ഒരു പ്രദേശമായിരുന്നു . വല്ലപ്പോഴും ഒരു ജീപ്പോ കാറോ മോട്ടോർ ബൈക്കോ അങ്ങോട്ടോ ഇങ്ങോട്ടോ പോയാലായി . ജനവാസവും താരതമ്യേന കുറവായിരുന്നു . ഒറ്റപെട്ടു എന്ന് തോന്നുമ്പോഴോ അല്ലെങ്കിൽ നടത്തത്തിന്റെ വേഗം കുറഞ്ഞു എന്ന് തോന്നുമ്പോഴോ സംഘത്തിലെ ആരെങ്കിലും പതുക്കെ ഒരറ്റത്ത് നിന്ന് ശരണം വിളികൾ നമ്മളിൽ പലർക്കും സുപരിചിതമായ ആ പ്രത്യേക ടോണിൽ തുടങ്ങുകയായി

സ്വാമിയേ.. അയ്യപ്പോ
അയ്യപ്പോ.. സ്വാമിയേ

സ്വാമിയപ്പാ.. അയ്യപ്പാ
ശരണമപ്പാ.. അയ്യപ്പാ

പമ്പാവാസാ.. അയ്യപ്പാ
ഹരിഹരസുതനേ അയ്യപ്പാ

എഴാകളാണേ അയ്യപ്പാ
പാപികളാണേ അയ്യപ്പാ

ദർശനം തരണേ അയ്യപ്പാ
പാപം പോക്കണേ അയ്യപ്പാ

സ്വാമിയേ ...യേ യേ യേ ( എക്കോ )
ശരണമയ്യപ്പാ!!

അതിന്റെയിടയിൽ അതുവരെ കേൾക്കാത്ത ഒരെണ്ണം ...
ഭഗവാനേ .. ഭഗവതിയേ ..
ഈശ്വരനേ.. ഈശ്വരിയേ..
ഗണപതിയേ.. സരസ്വതിയേ..
( രൈമിങ്ങ് ആയതു കൊണ്ടാവും ഈ കോമ്പിനേഷൻ wink emoticon )

എന്തായാലും ഇങ്ങനെ മുദ്രാവാക്യം വിളി പോലെ ശരണം വിളിച്ചു നടക്കുമ്പോൾ ക്ഷീണം കുറച്ചൊക്കെ നമ്മൾ മറന്നുപോകും . ചിലപ്പോൾ അതുതന്നെയാകാം ഇതിന്റെ പിന്നിലെ സൈക്കൊലോജിക്കൽ മൂവ് .
പക്ഷേ പഴയ ക്ലീഷേ ശരണം വിളി ഒന്നും കേട്ടില്ല എന്നത് എന്നെ ചെറുതായി ഒന്ന് നിരാശനാക്കി ..
മ്മടെ
" കല്ലും മുള്ളും കാല്ക്ക് മെത്തൈ ..
സ്വാമിയേ അയ്യപ്പോ "
ചെലപ്പോ അത് തമിള്‍നാട്ടു സ്വാമിമാരുടെ സ്വന്തമായിരിക്കാം .
പാട്ടൊക്കെ പാടി നടന്നത് കൊണ്ടാണോ അതോ രാമപുരം ഉദ്ധേശിച്ചതിനേക്കാൾ ദൂരത്തായതുകൊണ്ടോ എന്തോ യാത്രയിൽ ഇതുവരെ  അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത ടെറർ ഞങ്ങൾക്ക്‌ മുന്നിലെത്തി ..
ദി  കോമ്പിനേഷൻ ഓഫ് സിന്ഗ്ൽ ഒമ്ലെറ്റ് ആൻഡ് ഡബിൾ ബുൾസൈ !!! 
ഐ മീൻ , നട്ടുച്ച വെയിൽ ആൻഡ്‌ ടാറിട്ട റോഡ്‌ .

മുൻപ് പറഞ്ഞതുപോലെ , കനലാട്ടം തന്നെയാണ് ചുട്ടു പൊള്ളിക്കിടക്കുന്ന ടാർ റോഡിലൂടെ ചെരിപ്പിടാതെ നടക്കുക എന്നുവെച്ചാൽ. കുറച്ചു ദൂരമൊന്നുമല്ല , കിലോമീറ്ററുകൾ !!
 നിൽകുക , വെയിലാറിയ ശേഷം നടക്കുക എന്നതൊന്നും ഒരു ഓപ്ഷനെ അല്ല . എത്രയും വേഗം നടന്നു രാമപുരം എത്തുക എന്നത് മാത്രമാണ് വഴി . ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചതുപോലെ എന്റെ ആങ്കിൾ ക്യാപ് ഒക്കെ അത്രയും ദൂരത്തെ വികലമായ നടത്തം കൊണ്ട് പിഞ്ഞിക്കീറി ഉപയോഗശൂന്യമായിരുന്നു

ഞാനപ്പോ "ആവശ്യമാണ്‌ സൃഷ്ടിയുടെ മാതാവ് . " എന്നൊക്കെ ധ്യാനിച്ച് എന്റെ കൈവശം ഉണ്ടായിരുന്ന ഒരു പഴയ കറുത്ത മുണ്ട് എടുത്തു ചെറുതായി നീളത്തിൽ കീറി കാൽപാദത്തിൽ കുറെ ചുറ്റു ചുറ്റി ഒരു "നാടൻ " ആങ്കിൾ ക്യാപ് ഒക്കെ ഉണ്ടാക്കി ധരിച്ചു നോക്കി. എന്നാൽ അതിനൊന്നും ദീഘയുസ്സുണ്ടായില്ല .

കാലൊക്കെ പൊള്ളി, ഓടിയും ചാടിയും ഒരുവിധം രാമപുരം എത്തിയപ്പോഴേക്കും രണ്ടുമണി കഴിഞ്ഞിരുന്നു . വൈകിയതുകൊണ്ട് അമ്പലത്തിലെ അന്നദാനം ഒക്കെ കഴിഞ്ഞിരുന്നു . അതുകൊണ്ട് പുറത്തൊരു ഹോട്ടലിൽ നിന്ന് ഊണ് കഴിക്കേണ്ടി വന്നു . രാമപുരം ക്ഷേത്രത്തിലെ ഇടിഞ്ഞുപൊളിഞ്ഞ കുളത്തിൽ കുളിച്ചു , അൽപനേരം വിശ്രമിച്ചു .നാലര കഴിഞ്ഞാണ് രാമപുരത്ത് നിന്നിറങ്ങിയത് .
ഇനി കടപാട്ടൂർ അമ്പലത്തിലേ ഹാൾട്ട് ഉള്ളൂ ..

ഏതാണ്ട് 12.6 കിലോമീറ്റർ ഉണ്ട് . സാധാരണ ഗതിയിൽ 9 മണി വരെയൊക്കെ നടക്കാറുള്ള സംഘമാണ് .. ഇന്നിപ്പോ പെട്ടെന്നെത്തും എന്നൊക്കെ കരുതിയെങ്കിലും , നടത്തത്തിന്റെ സ്പീഡ് ഗണ്യമായി കുറഞ്ഞത് കാരണം സമയം ഒരുപാട് കഴിഞ്ഞിട്ടും ലക്‌ഷ്യം അകന്നകന്ന് പോകുന്നതുപോലെ .. കാലു കുഴഞ്ഞ് തുടങ്ങിയിരിക്കുന്നു .

 സംഘാംഗങ്ങൾ രണ്ടും മൂന്നും പേരുള്ള ചെറിയ കൂട്ടങ്ങളായി റോടരികിലൂടെ പതുക്കെ നടക്കുകയാണ് . എന്റെ കൂടെ സുരേഷ് എന്ന് പേരുള്ള സ്വാമിയാണ് , നടക്കൽ കമ്പനിക്ക് . ഗുരുസ്വാമിയുടെ ഇളയ സഹോദരൻ കൂടിയാണ് കക്ഷി . പദയാത്രയുടെ ആദ്യ ദിവസങ്ങളിൽ , പുള്ളി ഒരു പരുക്കൻ സ്വഭാവക്കാരനാണെന്നായിരുന്നു അനുഭവം . എന്നാൽ തമ്മിൽ സംസാരിച്ച് കുറേ ദൂരം നടന്നപ്പോൾ , ഒരു പച്ച മനുഷ്യൻ മാത്രമാണെന്ന് മനസ്സിലായി . ഞങ്ങൾ നല്ല കമ്പനിയായി , സ്വന്തം ജീവിതാനുഭവങ്ങൾ ഒക്കെ പങ്കുവെച്ചങ്ങനെ പതുക്കെ നടന്നു . മുൻപിൽ നടന്നുപോയവരെയോ പിറകിൽ വരുന്നവരുടെയോ പൊടിപോലുമില്ല .

അങ്ങനെ കടപ്പാട്ടൂർ എത്തിയ ശേഷം , കുളിച് ഉറങ്ങാൻ നോക്കുമ്പോഴാണ് കാരാട് സ്വാമി എന്ന് വിളിക്കുന്ന സ്വാമി ഒരു കൈനോട്ടക്കാരി അമ്മയുടെ കാര്യം പറയുന്നത് കേട്ടത് . ഗുരുസ്വാമി , യാത്രയ്ക്കിടയിൽ ഇമ്മാതിരി പരിപാടികൾ ഒക്കെ വിലക്കിയിട്ടുണ്ടെങ്കിലും , ഞാൻ ഒരു ജിജ്ഞാസയുടെ പുറത്ത് പുള്ളിടെ ഒപ്പം പോയി . എനിക്കീ ഭാവി പറയൽ ടീംസ് നോടൊക്കെ യുക്തി അധിഷ്ഠിതമായ ഒരു പുശ്ചം ഉണ്ടായിരുന്നു . അതുവരെയുള്ള ജീവിതത്തിൽ ഒരുപാട് "റോങ്ങ് നമ്പറുകളെ " കണ്ടിട്ടുമുണ്ടായിരുന്നു . മാത്രമല്ല അവരെ കാണുമ്പോൾ തന്നെ ചുള്ളിക്കാട് മാഷിന്റെ " ശനി " എന്ന കവിത ഓർമ വരും
"വാതില്‍ തുറന്നപ്പോള്‍ കാക്കാലത്തി .
കയ്യിലെ കൂട്ടിൽ കണ്ണില്ലാ തത്ത.
കഴിഞ്ഞ കാലം പറയാമെന്നു കാക്കലത്തി "
"കഴിഞ്ഞതൊന്നും ഓര്മിപ്പിക്കരുതെന്നു ഞാൻ .
"കഷ്ടകാലമാണെന്ന് കാക്കലത്തി "
"സഹിച്ചോളാമെന്ന് ഞാൻ " 

 സാധാരണ കൈനോട്ടക്കാരൊക്കെ ആദ്യമേ ഫീസ് വാങ്ങിയിട്ടേ ഫലം പറയൂ .. ഞാനാദ്യം കാരാട് സ്വാമിയുടെ ഫലം പറയുന്നത് ശരിയാണോ എന്ന് ടെസ്റ്റ്‌ ചെയ്ത ശേഷം , എന്റെ കൈ നോക്കാമോ എന്ന് ചോദിച്ചു , ഒപ്പം ഫീ എത്രയാണെന്നും . അപ്പൊ മൂപ്പത്ത്യാർ പറയുവാ ആദ്യം പറയുന്നത് ശരിയാണോ എന്ന് നോക്കൂ എന്നിട്ട് വിശ്വാസമായാൽ മാത്രം ഇഷ്ടമുള്ളത് തന്നാൽ മതി എന്ന് . തന്നില്ലേലും കുഴപ്പമില്ല എന്നും.
തന്റെ കഴിവിലുള്ള അപാരമായ കൊണ്ഫിടൻസ്‌ ആണോ അതോ ബിസിനസ് ട്രിക്ക് ആണോ എന്തോ ഞാൻ കൈകൊടുത്തു .

അടുത്ത അഞ്ചു മിനിട്ടിനുള്ളിൽ അവർ എന്റെ ജീവചരിത്രം മുഴുവൻ ഇങ്ങോട്ട് പറഞ്ഞു കേൾപിച്ചു . എന്റെ ഉള്ളിന്റെ ഉള്ളിലെ രഹസ്യങ്ങളടക്കം. ഭൂതകാലം ആയതുകൊണ്ട് നമുക്ക് ക്രോസ് റെഫറന്സ് ചെയ്ത് വിശ്വാസ്യത ചെക്ക് ചെയ്യാം എന്നതായിരുന്നു ഹൈലൈറ്റ് . ഭാവി പറയുമ്പോഴുള്ള "അനിശിതത്വത്തിന്റെ ആനുകൂല്യം" അവർക്ക്‌ ലഭിക്കുന്നില്ലല്ലോ .
പുശ്ചത്തോടെ അവരുടെ കള്ളി പൊളിക്കാമെന്നു പറഞ്ഞുപോയ ഞാൻ മനസ്സ് നിറഞ്ഞു കയ്യിലുള്ള നൂറു രൂപയും ദക്ഷിണ കൊടുത്താണ് തിരിച്ചുപോയി , കിടന്നുറങ്ങിയത് .

അനന്തമജ്ഞാതമവർണ്ണനീയം.


തുടര്‍ന്ന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >> പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : ഏഴാം ദിനം

Tuesday 5 January 2016

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : അഞ്ചാം ദിനം


5/1/2014
ഏറെ നേരം വിശ്രമിച്ചത് കൊണ്ടാവാം , ഇന്നെഴുന്നേറ്റു നടക്കാൻ തുടങ്ങിയതും വളരെ നേരത്തെ.
ഇരിഞ്ഞാലക്കുട നിന്നും ചാലക്കുടി , കൊരട്ടി, അങ്കമാലി വഴി വേങൂർ വരെ ഏതാണ്ട് 35 കിലോമീറ്റർ നടക്കണം ഇന്ന് .


പതിവുപോലെ നടത്തം ആരംഭിച്ച് കുറച്ചു ദൂരം പിന്നിട്ടപോഴേ വേഗം സംഘത്തെ പല കൂട്ടങ്ങളായി തിരിച്ചു .

ഏറ്റവും മുന്നിലെ കൂട്ടത്തിൽ മൂന്നാമനായിരുന്നു ഞാൻ . പക്ഷേ , ഒരു മണിക്കൂർ കഴിഞ്ഞ്‌ മുന്നിലുള്ളവർ ഒരു തട്ടുകടയുടെ മുന്നില് ടീ ബ്രേയ്ക്ക് എടുത്ത ഗ്യാപ്പിൽ ഞാൻ നിർത്താതെ കത്തിച്ചു വിട്ടു.

അതിരാവിലെ , ഗതാഗതം കുറഞ്ഞ ഹൈവേയിലൂടെ , ഒറ്റയ്ക്ക് നടന്നുപോകുന്ന എന്നെ ഒരു പക്ഷിക്കണ്കാഴ്ച്ചയിലെന്ന പോലെ ഓർമയിൽ ഇപ്പോഴും കാണാം.

നേരം വെളുത്തുതുടങ്ങിയിട്ടില്ല . ചാലക്കുടി എത്താറായിരുന്നു .മുന്നില് വേറെയും പല പദയാത്രാസംഘങ്ങളിലെ സ്വാമിമാര് നടന്നു പോകുന്നുണ്ടായിരുന്നു . അവരെ ഓവർ ടെയ്ക്ക് ചെയ്ത് ഗൂഡമായ ഒരാനന്ദത്തോടെ ഞാൻ പോകുമ്പോൾ , ചെവിയോടടുപ്പിച്ച് അഡ്ജസ്റ്റ് ചെയ്ത് വെച്ചിരുന്ന മൊബൈല്‍ഫോണ്‍ ൽ നിന്നും ആദിശങ്കരൻ മന്ത്രിക്കുന്നുണ്ടായിരുന്നു.

" അഹം നിർവികല്പോ നിരാകാരരൂപോ
വിഭു ത്വാ ച സർവത്ര സർവേന്ദ്രിയാണ: "
നാഹം ദേഹം എന്നത് മനസ്സിലുറപ്പിച്ചാൽ , ഒരളവു വരെ നമുക്ക് ശരീരത്തിന്റെ പരിമിതികളെ മറികടക്കാം എന്ന് എനിക്ക് തോന്നി .

"മാട്രിക്സ് " സിനിമയിലെ സ്റ്റീൽ സ്പൂണ്‍ ദൃഷ്ടി കൊണ്ട് വളയ്ക്കുന്ന കുട്ടി പറയുന്നത് പോലെ
" You have to know that THERE IS NO SPOON"

ചില സ്വാമിമാർ ഹൈവേ വിട്ട് ഒരു ഊടുവഴിയിലേക്ക് തിരിയുന്നത് അപ്പോഴാണ്‌ കണ്ണിൽപെട്ടത് . ചാലകുടിയിലേക്ക് ഇനിയും എഴെട്ട് കിലോമീറ്റർ ഉണ്ട് . ചിലപ്പോൾ അത് എളുപ്പവഴിയായിരിക്കും. ഭാഗ്യത്തിന് ആ ജങ്ക്ഷനിൽ നില്ക്കുകയായിരുന്ന നാടുകാരനോട് ചോയ്ച്ചപ്പോ സംഭവം ശരിയാണ് . ആ വഴി പോയാൽ നേർവഴിയെക്കാൾ ഒന്നരകിലോമീറ്റർ കുറവാണ് .
So, I took the road less travelled
And that has made all the difference.
സമയം ആറ് മണിയായി. വീടുകൾ ഉണർന്നു തുടങ്ങിയിരുന്നു.
ഊടുവഴി തിരഞ്ഞെടുത്തത് അബദ്ധമായോ എന്ന് തോന്നിക്കും വിധം , ഒരുപാട് ചെറിയ റോഡുകൾ ചേർന്നും വഴിപിരിഞ്ഞും മനുഷ്യനെ കണ്ഫ്യൂഷനാക്കനായിട്ട് , ആ വഴി ഉണ്ടായിരുന്നു . പിന്നെ ഓരോ ചെറു കവലകളിലും എത്തുമ്പോൾ
" ചേട്ടാ / ചേച്ചി / അമ്മച്ചീ / മോനേ , ചാലക്കുടിയിലേക്ക് പോണ വഴിയേത് ?"
എന്ന് ചോയ്ചോച്ച് അങ്ങനെ പോയി .

ആ വഴി അങ്ങനെ പോയിക്കൊണ്ടിരുന്നപ്പോൾ , സൂര്യൻ , ചുവന്ന് തുടുത്ത് ഉദിച്ചുവരുകയും ഞാൻ ഫോട്ടോ എടുക്കുകയും ചെയ്തു  . ;)

ഒടുവിൽ പോട്ട ഭാഗത്ത് , വീണ്ടും ഹൈവേ യിൽ ജോയിൻ ചെയ്തു . ഹൈവേയിലൂടെ ( കാര്യം പാലക്കാട് നിന്ന് തിരുവനന്തപുരം വരെ ഒരുപാടുതവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും റോഡ്‌ മാര്‍ഗ്ഗം പകല്‍സമയത്ത് പോയിട്ടേയില്ലായിരുന്നതിനാല്‍ പാലിയേക്കര ടോള്‍ കഴിഞ്ഞുള്ള ഈ റോഡ്‌ ഞാന്‍ ജീവിതത്തിലാദ്യമായി കാണുകയായിരുന്നു )




 നടന്നങ്ങനെ ചാലക്കുടി ടൌണ്‍ എത്തിയപ്പോൾ , ഇനി ബാക്കിയുള്ളവരെ കാത്തു നിന്നേക്കാം എന്നു കരുതി റോഡിൻറെ അരികിലുള്ള ഒരു വെജിറ്റെറിയൻ ഹോട്ടൽ ഇൽ കയറി . ഫുഡ്‌ കഴിച്ച് തീരാറായതും എന്റെ ഫാസ്റ്റ്പാസഞ്ചർ കൂട്ടുകാർ കൃത്യം ആ ഹോട്ടലിന്റെ മുന്നിൽ തന്നെ എത്തിപ്പെട്ടു . . ഭാഗ്യം !! ഏതാണ്ട് അരമണിക്കൂറിനുള്ളിൽ സംഘം മുഴുവനും അവിടെ എത്തിച്ചേർന്നു .

എല്ലാവരും പ്രാതൽ കഴിഞ്ഞപ്പോൾ , ഗുരുസ്വാമിയുടെ നിർദ്ദേശം
" ഇനി എല്ലാവരും ഒരുമിച്ച് പോയാൽ മതി, വഴി തെറ്റിയാൽ പിന്നെ ബുദ്ധിമുട്ടാണ് ".
കൂട്ടത്തിലെ മെല്ലെപ്പോക്കുകാർക്ക് ഞങ്ങളോട് ഉള്ള അമർഷം ഒക്കെ മറ നീക്കി പുറത്ത് വന്നു .
"എന്നാലവിടെക്കിട" എന്ന് കരുതി ഫാസ്റ്റ് പാസഞ്ചർ സംഘം മന:പ്പൂർവം പിന്നീടു വേങ്ങൂർ എത്തുന്നത് വരെ ഏറ്റവും പിറകിൽ , ഇഴഞ്ഞു നടക്കാൻ തുടങ്ങി .

സംയമനത്തിന്റെ ഏതു ബന്ധനങ്ങളുണ്ടായാലും ആത്യന്തികമായി മനുഷ്യർക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല എന്ന് തെളിഞ്ഞു . ഉപരിപ്ലവമായ ഏച്ചുകെട്ടലുകൾ , സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാൻ മാത്രമേ സഹായകമാവുന്നുള്ളൂ .

ഉച്ചയ്ക്ക് ചെറങ്ങര ദേവീക്ഷേത്രത്തിലായിരുന്നു, ഇടത്താവളം .
ചെറങ്ങര ദേവീക്ഷേത്രക്കുളം
 അന്നദാനം കഴിഞ്ഞ്,വിശാലമായ ക്ഷേത്രക്കുളത്തിൽ നീന്തിക്കുളിയും വെയിലാറുന്നത് വരെ ആൽമരത്തണലിൽ വിശ്രമവും . പിന്നെ നടന്ന് വേങ്ങൂർ അമ്പലത്തിൽ ആറുമണിയോടെ എത്തി . അവിടെ അയ്യപ്പഭക്തനായ രാജപ്പൻ സ്വാമി വക എല്ലാ പദയാത്രികർക്കും അന്നദാനവും താമസസൌകര്യവും ഒരുക്കിയിരുന്നു. പിന്നെയാണ് അറിഞ്ഞത് രാജപ്പൻ സ്വാമി Retd. DYSP പങ്കജാക്ഷൻ SIR ആണെന്ന് .
നടുവില്‍ നില്‍ക്കുന്നതാണ് രാജപ്പന്‍ സ്വാമി / Retd. DYSP പങ്കജാക്ഷൻ SIR



അന്നത്തെ രാത്രി അമ്പലത്തിലെ അനുഷ്ഠാനകലയായ " ചിന്തു പാട്ട് " കാണാനുമായി .
ചിന്തുപാട്ട്  അവതരിപ്പിക്കുന്നത് ആണുങ്ങളാണ് എന്നതാണ് പ്രത്യേകത. ഒരു സംഘമാളുകള്‍ പാട്ടുപാടുകയും മറ്റൊരു കൂട്ടം കൊളുത്തി വെച്ച ഒരു നിലവിളക്കിന് ചുറ്റും താളാത്മകമായി നൃത്തം വയ്ക്കുകയും ചെയ്യുന്നു.

ചിന്തുപാട്ടിനുള്ള വിളക്കും വാദ്യോപകരണങ്ങളും 

ചിന്തുപാട്ട് ഗായകര്‍ 

ചിന്തുപാട്ട് ഇന്‍ പ്രോഗ്രസ്സ്
തുടര്‍ന്ന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >>

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് :ആറാം ദിനം

Monday 4 January 2016

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : മൂന്നാം ദിനം

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം , ഇതേ സമയം നാം ആരായിരുന്നു ?
എവിടെയായിരുന്നു ?
അതിനും മുന്‍പത്തെ വര്‍ഷം ?
അതിനും മുന്‍പത്തെ ?
#ഓര്‍മ്മയുടെ ആഴങ്ങളിലേക്ക് തുഴഞ്ഞെത്തുമ്പോള്‍

3/1/2014

5 മണി .
തൃപ്രയാർ ക്ഷേത്രത്തിന് അമ്പലക്കുളമില്ല . പകരം വശത്തിലൂടെ ഒഴുകുന്ന പുഴ ആണ് . അതിലുള്ളത് നേരിയ ഉപ്പുരസമുള്ള വെള്ളവും .
തൊട്ടടുത്ത് തന്നെ കടൽ ആയതുകൊണ്ടാവാം .
രാവിലെത്തന്നെ എഴുന്നേറ്റ് നടക്കാൻ വല്ലാത്ത ക്ഷീണം ആയിരുന്നു. ചാലിശ്ശേരി മുതൽ തൃപ്രയാർ വരെ ഏതാണ്ട് 43.5കിലോമീറ്റർ ആണ് നടന്നത്.ഞാൻ കരുതിയത് യാത്രയിലെ ഏക ഫുൾ ഡേ റെസ്റ്റ് തൃപ്രയാർ ആണ് എന്നായിരുന്നു .. എന്നാൽ അതിനിനിയും ഇരിഞ്ഞാലക്കുട വരെ പോണം എന്നോർത്തപ്പോൾ ....



ഈ ദിവസത്തെ യാത്ര മുഴുവൻ ഒരു ബ്ലർ ആണ് . ക്ഷീണം കൊണ്ടോ എന്തോ ഒന്നിലും ശ്രദ്ധിക്കാൻ തോന്നിയില്ല . ഏതൊക്കെയോ ഇടവഴികളിലൂടെയും ഷോർട്ട് കട്ട് റോഡുകളിലൂടെയും അങ്ങനെയങ്ങ് നടന്നു .
ഈ വഴിയിലാണ് ഗുരുസ്വാമി ഒരു കാര്യം വെളിപ്പെടുത്തിയത് . ഒരു സംഘം അയപ്പന്മാർ പദയാത്ര ചെയ്തകൊണ്ടിരിക്കെ യാതൊരു പരിചയവുമില്ലാത്ത വേറൊരു സ്വാമി വന്ന്‌ "ഞാനും നിങ്ങളുടെ കൂടെ വരട്ടെ ?" എന്ന് ചോദിച്ചാൽ, പറ്റില്ല എന്ന് പറയില്ല ഒരു ഗുരുസ്വാമിയും . പറയാനും പാടില്ല എന്നാണ് അതിന്റെയൊരിത് .



അതുപോലെ തന്നെ പദയാത്ര എന്നത് പുണ്യമാണെന്നും , കന്നിയാത്ര തന്നെ പദയാത്ര ചെയ്യുന്നത് സുകൃതമാണെന്നും ഒക്കെ . ഒരുപാടുപേര്‍ ഇതുപോലെ യാതചെയ്യാറുണ്ടെങ്കിലും, ഇടയ്ക്ക് വച്ച് ശരീരത്തിന്‍റെ പരിധികള്‍ വിലക്കുമ്പോള്‍ പാതിയില്‍ വെച്ച് പദയാത്ര നിര്‍ത്തി വണ്ടികയറി പ്പോവുന്നവരും ഏറെയാണ്‌.  ഞാനടക്കം രണ്ട്‌ കന്നി അയ്യപ്പന്മാരെ ഞങ്ങളുടെ സംഘത്തിലുള്ളൂ .
ബാക്കി എല്ലാവരും ഏഴോ അതിലധികമോ വട്ടം മലചവിട്ടിയവരാണ് . കുറേ പേരുടെ ആദ്യപദയാത്രയാണിത് .
പദയാത്രയിൽ കന്നിസ്വാമികളെ കൊണ്ടുപോകാൻ കഴിയുക എന്നത് ഒരു ഗുരുസ്വാമിയെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണത്രേ .


എന്തായാലും ഒടുവിൽ ഞങ്ങൾ ഇരിഞ്ഞാലക്കുട എത്തുന്നു . കൂടൽമാണിക്യം മുൻപ്‌ പറഞ്ഞ പോലെ നാലമ്പലങ്ങളിൽ മൂന്നാമത്തേത് ആണ് . ഭരതൻ ആണ് പ്രതിഷ്ഠ . വേറൊരു പേര് സംഗമേശ്വരൻ എന്നാണ്‌ . ആ പേര് എങ്ങനെ വന്നു ആവോ ? എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല.
അറിയാത്തവർക്കായി പറയട്ടെ , കൂടൽമാണിക്യം ക്ഷേത്രം ഞാൻ നിരീക്ഷിച്ചിടത്തോളം കുറേ പ്രത്യേകതകൾ ഉള്ള ഒരമ്പലമാണ് . ഒന്ന് , വലിപ്പം . മതിൽക്കെട്ടിനകത്ത് തന്നെ ശ്രീകോവിലിന്റെ ചുറ്റുമായി അമ്പലമുറ്റം . അതുതന്നെ മിനിമം നാല് ഫുട്ബാൾ മൈതാനങ്ങളുടെ വലുപ്പമുണ്ട് .
  കൂടല്‍മാണിക്യം സംഗമേശ്വരക്ഷേത്രം , ഇരിങ്ങാലക്കുട,തൃശ്ശൂര്‍

രണ്ട് , പ്രതിഷ്ഠ : ഇന്ത്യയിൽ വേറെവിടെയൊക്കെ ഉണ്ടാവും ഭരത പ്രതിഷ്ഠ ?
3, അമ്പലക്കുളങ്ങൾ : ഒന്നും രണ്ടുമല്ല .. നാലെണ്ണം !! മൂന്നു വലിയതും ക്ഷേത്രത്തിന്റെ മുന്നില് ഒരു ചെറുതും . (എന്റെ ഓര്മ ശരിയാണെങ്കിൽ )
ഇത് അമ്പലത്തിനു വേണ്ടി കുളം കെട്ടിയതാണോ അതോ തിരിച്ചാണോ എന്ന് സംശയിച്ചുപോകും .
അല്ല , ചിലപ്പോ പണ്ടത്തെ രാജാവിന്റെ ബജറ്റിലെ "പ്രത്യേക നീർത്തട വികസനപദ്ധതി" ആവാനും മതി .
4, പുഷ്പാഞ്ജലിക്ക് താമരയാണ് വിശിഷ്ടം ഇവിടെ .
എന്തായാലും ഈ ദിവസം മുഴുവൻ ഇവിടെ വിശ്രമമാണ് . അമ്പലത്തിന്റെ മുൻവശത്ത്‌ പദയാത്ര ചെയുന്ന അയ്യപ്പന്മാർക്ക് കിടക്കാൻ ഒരു ടെന്റ് സെറ്റപ്പ് ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ നേരെ അകത്ത് ചെന്ന് വിശാലമായ ഊട്ടുപുരയുടെ ഒരു മൂലയ്ക്ക് "വിരിവച്ചു " (യാത്രയ്ക്കിടയിൽ വിശ്രമിക്കുമ്പോൾ ഒരിക്കലും ഇരുമുടികെട്ടു സ്വാമി സ്വയം ഇറക്കി വയ്കരുത് എന്നാണു ആചാരം .കഴിവതും ഗുരുസ്വാമി വേണം കെട്ടിറക്കി വിരിയിൽ വെക്കാനും യാത്ര തുടരുമ്പോൾ തിരിച്ച് തലയിൽ വെച്ചു കൊടുക്കാനും
നമ്മുടെയൊരു വയറുഭാഗ്യത്തിന് , കേറിചെന്ന അന്നുച്ചയ്ക്ക് തന്നെ അമ്പലത്തിൽ അന്നദാനം ഉണ്ടായിരുന്നു !! അന്നദാനപ്രഭുവേ , സ്വാമി ശരണം !! (ഇനിയങ്ങോട്ടുള്ള യാത്ര മുഴുവൻ അന്നദാനത്തിന്റെ അഞ്ചുകളിയായിരിക്കും എന്ന് ഊഹിക്കാൻ പോലും പറ്റിയില്ല )
ഊണ് ഒക്കെ കഴിഞ്ഞ് എല്ലാരും കിടന്നുറങ്ങി .. ലാപ്സായ ഉറക്കം മുഴുവൻ അങ്ങ് തീർത്ത്‌ . കുറേ പേര് എണീറ്റ്‌ അലക്കാൻ പോയി .
രാത്രി.
നാളെയ്ക്കുള്ള നിർദ്ദേശങ്ങളും പ്രാർത്ഥനയും കഴിഞ്ഞ് ,
വീണ്ടും ഉറക്കം .
ആകെയുള്ള വിശ്രമത്തിന്റെ ദിനം അങ്ങനെതീർന്നു .
നാളെ വേങ്ങര എത്തണം , അങ്കമാലി പക്കം .

ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
   സംഘം ശരണം ഗച്ഛാമി.

തുടര്‍ന്ന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >> പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : അഞ്ചാം ദിനം

---------------------------------------------------------------------------------------------------------------------
രണ്ടുവര്‍ഷത്തിനു ശേഷം ബ്ലോഗില്‍ യാത്രയുടെ ഓര്‍മ്മകള്‍  പോസ്റ്റ്‌ ചെയ്യുമ്പോള്‍ യാത്ര നടന്ന അതേ ദിവസങ്ങളില്‍ തന്നെ ആവണം എന്ന ആഗ്രഹമുണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ ഫ്ലോ അങ്ങട് പോയി. എന്നാലും ബ്ലോഗ്ഗര്‍ ഇലെ ഷെഡ്യൂള്‍ ഓപ്ഷന്‍ ഉപയോഗിച്ച് ഒരു ചെറിയ ട്രിക്ക് ഇറക്കിയിട്ടുണ്ട്.

Sunday 3 January 2016

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : രണ്ടാം ദിനം



പാലക്കാട് മുതല്‍ ശബരിമല വരെ

2/01/2014
8.00 A.M
ഞങ്ങൾ ചാലിശ്ശേരിയിൽ നിന്ന് ഗുരുവായൂര് ലേക്കുള്ള നടത്തത്തിന്റെ പാതിവഴിയിലെത്തിയിരുന്നു .

കുന്നംകുളം .

രാവിലെ അഞ്ചുമണിയോടടുപ്പിച്ച് തുടങ്ങിയ നടത്തമാണ് . ഇതിനിടയ്ക്ക് ചായകുടിക്കാനല്ലാതെ വേറെ എവിടെയും നിർതതിയിട്ടില്ല .

ഉറക്കമുണർന്നപ്പോഴായിരുന്നു രസം . തുടർച്ചയായി ഒരു ദിവസം മുഴുവൻ നടന്ന് നോക്കുമ്പോൾ മാത്രമുണ്ടാകുന്ന ഒരനുഭൂതി ആണത് .

നിങ്ങൾക്കറിയാമോ പാദം നാം കരുതുന്നതിലുമധികം നാഡീവ്യൂഹം ഉൾക്കൊള്ളുന്ന ഒരു ശരീരഭാഗമാണ് . ചില ശാസ്ത്രങ്ങളിൽ, പാദത്തിലെ ഓരോ ചെറിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന സെൻസറി ഇമ്പള്സ് ഉം തലച്ചോറിന്റെ കറസ്പോണ്ടിംഗ ഏരിയകളെ വലിയ അളവിൽ ഉത്തേജിപ്പിക്കുന്നുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു .

അതെന്തായാലും , എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ടെന്നാണ് ശരീരം അന്ന് രാവിലെ എന്നെ പഠിപ്പിച്ച പാഠം . അതിപ്പോ എങ്ങോട്ടുള്ള നടത്തമായാലും ശരി .

സംഭവിച്ചതെന്താണെന്നു വെച്ചാൽ അത്രയും ദൂരം തുടർച്ചയായി സ്റ്റിമുലേറ്റ് ചെയ്തതിനാൽ പാദത്തിനടിയിലെ ഞരമ്പുകളെല്ലാം ഹൈപ്പർ സെൻസിറ്റീവ് ആയിരിക്കുന്നു .
ഒന്ന് നിൽക്കുമ്പോൾ പോലും ആയിരം മൊട്ടുസൂചികൾ ഒരുമിച്ച് കുത്തിയിറക്കുന്ന പോലെ . നടക്കുമ്പോഴുള്ള കാര്യം പിന്നെ പറയേണ്ടതില്ലല്ലോ ? പണ്ടാറടങ്ങാനായിട്ട്‌ കൊക്കർണ്ണിയിലേക്കുള്ള 50 മീറ്റർ മുഴുവൻ ചരൽ മണ്ണും .

 ഹെന്റെ ശവരിമല മുരുഹാ , അത്രയും ഞാനെത്തിപെടാൻ പെട്ട പാട് എനിക്കും , ങ്ങള് ശെരിക്കും ഏതെങ്കിലും ബ്രഹ്മാണ്ഡഗോളത്തിൽ വാണരുളുന്നുണ്ടെങ്കിൽ , ങ്ങക്കും മാത്രമറിയാം .
എങ്ങനെയൊക്കെയോ കുളിച്ചു കഴിഞ്ഞപ്പോൾ ചെറിയൊരു ആശ്വാസമായി . വെള്ളം യൂണിവേഴ്സൽ ഹീലന്റ് കൂടെയായിരിക്കാം .

ഈ കാലു വെച്ചു ഇനി എങ്ങനെ നടക്കും എന്ന ആശങ്കയൊക്കെ ആദ്യത്തെ നാല് കിലോമീറ്റർ നടന്നപ്പോൾ പമ്പകടന്നു . ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ കാൽ കുട്ടപ്പനായി .. എന്നാലും ആദ്യത്തെ ചായകുടി സ്റ്റോപ്പ്-ൽ ഞാൻ അവസാനമാണ് എത്തിയത് . അതുകൊണ്ട് തന്നെ ഇനി ഇവിടെനിന്ന് ആദ്യം കെട്ടെടുത്ത് എന്നെയാണ് പറഞ്ഞുവിടുക . അതാണ്‌ പദയാത്രയുടെ രീതി .NOBODY is LEFT BEHIND . ചായകുടിക്കുമ്പോൾ കൂടെയുള്ള ചില സ്വാമിമാർ ഞാൻ പിറകിലായി പോയതിനെക്കുറിച്ച് "ആക്കി " ഓരോ കമന്ടടിച്ച്.
അവളോ താൻ!!
എന്റെ ഉള്ളിൽ കുറെക്കാലമായി ഞാൻ തന്നെ ചങ്ങലയ്ക്കിട്ടു വച്ചിരുന്ന "വാശി " സട കുടഞ്ഞെഴുന്നേറ്റു .
പിന്നെ സന്നിധാനം വരേയ്ക്കും ഞാൻ ആരോടോ ഉള്ള കലിപ്പ് തീർക്കാനെന്ന പോലെ ഏറ്റവും മുന്നില് തന്നെ നടന്നുമനുഷ്യന്റെ വിൽ പവറിൽ വീണ്ടും എനിക്ക് അതിയായ വിശ്വാസമായി .
കൂട്ടിന് മ്മടെ കൂട്ടുകാരൻ പയ്യനും അവന്റെ അച്ഛൻ സ്വാമിയും ഉണ്ടായിരുന്നു . ഈ വിത്ത്‌ഗുണം പത്തു ഗുണം എന്നൊക്കെ പറയുന്നത് എത്ര ശരിയായെന്ന് തോന്നി .. അത്രയും പ്രായമായ (>45 years ) പുള്ളിടെ ഒപ്പമെത്താൻ ഞാൻ പാടുപെട്ടു .

കുന്നംകുളത്ത് നിന്ന് ഗുരുവായൂരിലെത്തുമ്പൊഴെക്കും പത്തരയായി .

ഇവിടെ നിന്നും എന്റെ സംഘം വഴിപിരിയുകയാണ് . എന്നാൽ ഞാനാകട്ടെ മറ്റു സ്വാമിസംഘത്തിലെ എല്ലാവരുമായിട്ടു നല്ല കമ്പനിയായിരുന്നു . മാത്രമല്ല ചമ്മനൂർ സംഘം ഇനി പോകുന്നത് കൊടുങ്ങല്ലൂരിലൂടെ വളഞ്ഞ വഴിക്കാണ് . ദൂരവും സമയവും കൂടുതൽ . അപ്പോൾ ഞാൻ വിചാരിച്ചു "എന്നാൽപിന്നെ ഇനി ശ്രീകൃഷ്ണപുരം സംഘത്തിന്റെ കൂടെ പോയാലോ ? "
എല്ലാവരോടും കൂടി ആലോചിച്ചപ്പോൾ ആർക്കും തടസമൊന്നുമില്ല . ഗുരുസ്വാമിയും ഓക്കേ പറഞ്ഞു . അങ്ങനെ അപ്രതീക്ഷിതമായി എന്റെ വിധിയും വഴിയും  മാറുകയാണ് .
ചമ്മനൂർ ഗുരുസ്വാമി തന്നെ എന്റെ വീട്ടിൽ വിളിച്ചു വിവരം പറഞ്ഞു .
ഇനി രാത്രിയോടെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തണം . അവിടെയാണ് രാത്രി താമസം .


ഗുരുവായൂര് നിന്ന് തൃപ്രയാർ വരെ ചേറ്റുവ , ഏങ്ങണ്ടിയൂർ വഴി 25 കിലോമീറ്റർ ദൂരമുണ്ട്. ഞങ്ങളാണെങ്കിൽ കുറച്ചു നേരത്തെ വിശ്രമമല്ലാതെ , ഭക്ഷണമൊന്നും കഴിച്ചില്ല . എങ്ങനെയൊക്കെയോ ചേറ്റുവ എത്തി മീൽസ്‌ കഴിച്ചു. അവിടെയോരിടത്ത്‌ ഉള്ള അമ്പലത്തിന്റെ അടുത്ത്‌ ഉച്ചവിശ്രമത്തിനായി ഇരുന്നു . ഇനിയും ഉണ്ട് 23.5 കിലോമീറ്റർ . വെയിലാറിയശേഷം ഏതാണ്ട് മൂന്നരയോടെ വീണ്ടും നടന്നു തുടങ്ങി . ചമനൂർ സ്വാമിമാർ ഗുരുവായൂര് വിട്ടു അല്പദൂരം കഴിഞ്ഞപ്പോഴേ കൊടുങ്ങല്ലൂർ രൂട്ടിലേക് വഴിപിരിഞ്ഞിരുന്നു .
അങ്ങനെ ഞങ്ങൾ ചേറ്റുവ വിട്ടു നാഷണൽ ഹൈവേ ടെ സൈഡിലൂടെ തൃപ്രയാർ ലക്ഷ്യമാക്കി നടന്നു തുടങ്ങി . പോകുന്ന വഴിക്ക് ആ നാട്ടിലെ ചില അയപ്പഭക്തർ പദയാത്ര നടത്തുന്ന സ്വാമിമാർക്ക് ഇളനീരു കൊടുക്കുന്നത് , നന്ദിയോടെ കിട്ടിബോധിച്ചു . വിശ്വാസം മനുഷ്യസ്നേഹത്തിന് ഉതകുന്നെങ്കിൽ കറ നല്ലതാണ് .

ഇളനീർ കൌണ്ടർ കാരണം അവിടെ ഒരു അൻ -ഒഫീഷ്യൽ സ്റ്റോപ്പ്  ആയി . ഞാൻ പക്ഷേ , നേരത്തേ പറഞ്ഞ വാശിപ്പുറത്ത്‌ അങ്ങ് എണീറ്റ്‌ നടന്നു . നോക്കുമ്പോൾ ഒരു നൂറ്റമ്പതു മീറ്റർ മുന്നിൽ നമ്മുടെ പയ്യന്സ് ആൻഡ്‌ അച്ഛൻ സ്വാമിയും ദേ പോണൂ . എങ്കിൽപിന്നെ അവർടെ ഒപ്പം പിടിച്ചിട്ടു തന്നെ കാര്യം എന്ന് കരുതി ഞാൻ വലിഞ്ഞു നടന്നു .

നിങ്ങൾക്കറിയുമോ?
 ഒരു സാധാരണ മനുഷ്യന്റെ നടക്കൽ വേഗം 4-5km/hr ആണ് .
ഒന്നാഞ്ഞു പിടിച്ചാൽ 6-7 വരെ യൊക്കെ പോവാം .

ഞാനങ്ങനെ നടന്ന് നടന്ന് നടന്ന് , ഒരു 3 കിലോമീറ്റർ പിന്നിട്ടുകാണണം , മുൻപേ നടന്ന സ്വാമിമാരുടെ പൊടി പോലുമില്ല . ഇവർക്ക് ഇത്ര വേഗമോ എന്ന് കരുതി ഞാൻ വേഗം പറ്റാവുന്നത്ര കൂട്ടി . .ഏങ്ങണ്ടിയൂർ എത്തിയിരുന്നു . കുറച്ചു ദൂരം കൂടെ നടന്നപ്പോൾ , മനസ്സിലായി, എന്റെ മുന്നില് ആരുമില്ല . പയ്യൻ & അച്ഛൻ സ്വാമി എന്ന് ഞാൻ നേരത്തെ കരുതിയത് യഥാർത്ഥത്തിൽ വേറാരോ ആയിരുന്നു . അതോടെ എന്റെ ഉത്സാഹം പാതിയായി . വേഗവും .
കാലു വേദനിക്കുന്നുണ്ടായിരുന്നു . എന്നാലും നടക്കുകതന്നെ എന്ന് കരുതി .

പക്ഷേ എത്ര നടന്നിട്ടും ഏങ്ങണ്ടിയൂർ അവസാനിക്കുന്നില്ല . മിനിമം ഒരു പത്ത്‌ ബസ് സ്റ്റോപ്പ്‌ കഴിഞ്ഞിട്ടും കടകളുടെയെല്ലാം പരസ്യപലകയിൽ ഒരേ സ്ഥലപേര് . !!!
സാധാരണ ഗതിയിൽ ഓരോ മണിക്കൂർ നടന്നു കഴിയുമ്പോഴും സ്വാമിസംഘം 10- 15 മിനുട്ട് വിശ്രമിക്കും . (അതാണ്‌ ആരോഗ്യത്തിന് നല്ലത് ) .
 ഞാനാണെങ്കിൽ ഇളനീർ ഹാൽട്ട് കഴിഞ്ഞ് നിർത്താതെ നടക്കാൻ തുടങ്ങിയിട്ട് മണിക്കൂർ മൂന്നായി .. അപ്പോൾ എന്റെ സംഘത്തിൽ നിന്ന് കിലോമീറ്റേഴ്സ് ആൻഡ്‌ കിലോമീറ്റേഴ്സ് മുന്നിലായിരിക്കണം ഞാനിപ്പോൾ .
" ചേട്ടാ , തൃപ്രയാർ ലേക്ക് ഇനിയെത്ര ദൂരമുണ്ട് ? "
ഏങ്ങണ്ടിയൂർ കഴിഞ്ഞു കുറേ ദൂരം പോയപ്പോൾ , വഴിയിൽ കണ്ട ഒരമ്മാവനോട് ഞാൻ ചോദിച്ചു .
"സുമാർ ഒൻപത്‌ കിലോമീറ്റർ കാണും "

ഹോ.. സധാമാനമായി . ഇനി രണ്ട് മണിക്കൂർ നടന്നാൽ മതിയല്ലോ !!
കാലു വേദനിച് എങ്ങനെയെങ്കിലും അവിടെയൊന്നെത്തിക്കിട്ടി യാൽ മതിയെന്നായി .
ദേശീയ പാതയുടെ വശങ്ങളിൽ കാണാനാവുക മരണമാണ് . സൂക്ഷിച്ചു നോക്കിയാൽ മാത്രം കണ്ണില്പെടുന്ന പാവങ്ങളുടെ .
ഹൈവേയിലെ ട്രാഫിക് റൂൾസ് ഒന്നുമറിയാതെ റോഡ്‌ മുറിച്ചു കടക്കാൻ നോക്കിയ ഒരു കുറിഞ്ഞിപൂച്ച , ആകാശപാതയും ദേശീയപാതയും ചേരുന്ന ജങ്ക്ഷനിൽ റെഡ് സിഗ്നൽ കാണാതെ ഏതോ ചക്രത്തിനടിയിൽ ചമ്മന്തിയായരഞ്ഞ മൈന , കാക്ക , പച്ചപനന്തത്ത .
സമയം സന്ധ്യയായിത്തുടങ്ങിയിരുന്നു .
ഞാൻ ക്ഷീണിച്ചും .
"ഡോക്ടർ സ്വാമി ആള് കൊള്ളാലോ !! എന്തൊരു കത്തിക്കലാ ... " പരിചിതമായ സൌണ്ട് കേട്ട് തിരിഞ്ഞു നോക്കിയപ്പോളുണ്ട് നമ്മുടെ പയ്യൻസ്‌ ആൻഡ്‌ ഡാഡി എന്റെ ഒപ്പമെത്തിയിരിക്കുന്നു ഒടുവിൽ !!
ഹോ .. ആശ്വാസമായി .. ഞാൻ നിങ്ങൾ മുന്നില് ഉണ്ടെന്നു വിചാരിച്ചു . "
"ന്നാ പോവ്വ്വല്ലേ ?" അവർ ഗിയർ മാറ്റി പറക്കാൻ തുടങ്ങി . . ഏന്തിവലിഞ്ഞുനടന്നും , ഇടയ്ക്ക് ഓടിയും ഒപ്പമെത്താൻ ശ്രമിച്ച് ഞാനും .
തൃപ്രയാർക്ക് ഇനി എത്രണ്ട് ? ഞാൻ വീണ്ടും ഒരു വഴിപോക്കനോട് ചോയ്ച്ചു .
"ഇവിടുന്നു പതിനൊന്നു കിലോമീറ്റർ പോണം സ്വാമി "
ങേ ? ഞാൻ പ്ലിംഗ് !!
ഇരുട്ടിയ റോഡിലൂടെ നടന്നങ്ങനെ 8.30 കഴിഞ്ഞപ്പോ ദാ എത്തിപ്പോയി !!
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം - രാമായണത്തിലെ നാല് സഹോദരന്മാരുടെ പേരിലുള്ള നാലമ്പലങ്ങളിൽ ആദ്യത്തേത് .
ദാഹം അതിന്റെ പരകോടിയിലെത്തിയിരുന്നു
വിയർപ്പുവറ്റിയ ഉപ്പുപരലുകൾ തൊട്ടറിയാമായിരുന്നു .
വഴിയരികിലെ തണ്ണിമത്തൻ ജ്യൂസ് വാങ്ങി ഒറ്റവലിയ്ക്ക് കുടിച്ചുതീർത്തു . അമ്പലത്തിലെത്തി അവിടത്തെ കൽമണ്ഡപത്തിലേയ്ക്ക് മെത്തയിലെക്കെന്ന പോലെ വീഴുകയായിരുന്നു .
നാളെ രാവിലെ തന്നെ കൂടൽമാണിക്യം സംഗമേശ്വര ക്ഷേത്രമാണ് ലക്‌ഷ്യം . ഇരിഞ്ഞാലക്കുട .
സ്വാമി ശരണം !!


തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >> പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : മൂന്നാം ദിനം
----------------------------------------------------------------------------------------------------------------------

3/1/2016
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ , ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ശബരിമല യാത്ര , വൈയക്തികമായി എന്നില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല എന്ന് തോന്നുന്നു. അവനവന്‍റെ നിസാരത്വത്തെക്കുറിച്ചുള്ള അവബോധത്തെ ,അങ്ങനെയൊരു  അനുഭവം കൊണ്ടുണ്ടായ അഹംഭാവം മറച്ചിരിക്കുന്നു .


Friday 1 January 2016

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക്: യാത്ര തുടങ്ങുന്നു



6.00 AM
ജനുവരി 1 , 2014


നടക്കുകയാണ് . ഹാപ്പി ന്യൂ ഇയർ ആണല്ലോ എന്ന് വെറുതെയോർത്തു .

രാവിലെ നാലരയ്ക്ക് തന്നെ എഴുന്നേറ്റു എങ്കിലും കൂടെയുള്ള സ്വാമിമാരെല്ലാം അമ്പലക്കുളത്തിൽ കുളിച്ചു റെഡിയായി വന്നപ്പോഴേക്കും അഞ്ചരയായി . ക്ഷേത്രദർശനം കഴിഞ്ഞ് ഗുരുസ്വാമി എല്ലാവരുടെയും ഇരുമുടിക്കെട്ടുകൾ എടുത്ത് ശെരിയായ രീതിയിൽ തലയിൽ വച്ചുതന്നു .
ജനുവരി ഒന്ന്‌ , 2014, രാവിലെ അഞ്ചു മണി
ചെര്‍പ്പുളശ്ശേരി അയ്യപ്പന്കാവിലെ അയ്യപ്പന്‍ വിളക്ക് ഉത്സവത്തിന് വേണ്ടി ഉണ്ടാക്കിയ വാഴപ്പോള + മുള നിര്‍മിതമായ ക്ഷേത്ര മാതൃക .


ചെർപ്പുളശ്ശേരി അയ്യപ്പങ്കാവിലായിരുന്നു ഞങ്ങൾ . നാലും പതിനഞ്ചും പേരുള്ള രണ്ടു സംഘങ്ങൾ ഗുരുവായൂർ വരെ ഒരുമിച്ചാണ് യാത്ര . അവിടെനിന്ന് എന്റെ സംഘം കൊടുങ്ങല്ലൂർ , ചോറ്റാനിക്കര അമ്പലങ്ങൾ കൂടെ കയറാവുന്ന റൂട്ടിലേക്ക് മാറി സഞ്ചരിക്കും .



ടാറിട്ട റോഡിലൂടെ , കാലിൽ ചെരിപില്ലാതെ അതിരാവിലെയുള്ള ജനുവരിമാസത്തണ്പ്പത്തു ജീവിതത്തിൽ ആദ്യമായാണ്‌ നടക്കുന്നത് . ഇന്നലത്തെ ഒന്നരമണിക്കൂർ സാമ്പിൾ നടത്തം കഴിഞ്ഞപ്പോഴേ കാലിൽ മസിലുകേറിയ പോലെ അസ്വസ്ഥത തോന്നി .

ദൈവമേ , ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ ശബരിമല വരെ നടന്നെത്തുമ്പോഴേക്കും എന്തായിരിക്കും അവസ്ഥ എന്ന് അപ്പോൾ ആകുലനായി .

ശബരിമലയിലേക്ക് ജീവിതത്തിൽ ഒരിക്കലേ പോകൂ , പോവുകയാണെങ്കിൽ തന്നെ നടന്നേ പോകൂ എന്നൊക്കെ പണ്ടേ
തീരുമാനിച്ചതാണെങ്കിലും , ആശയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ നമ്മളെ സ്വയം സംശയത്തിന്റെ മുനമ്പിൽ കൊണ്ടുചെന്നു നിർത്തും .

2.
മനുഷ്യൻ എല്ലാ കാര്യത്തിലും ബാക്കി എല്ലാവരിൽ നിന്നും വിഭിന്നനാണ് . നടത്തത്തിന്റെ വേഗത്തിലുമതേ .

സ്വാമിസംഘം പല കൂട്ടങ്ങളായി പിരിഞ്ഞിരിക്കുന്നു . ഏറ്റവും വേഗം നടക്കുന്ന ചെറുപ്പക്കാരുടെ ഒരു കൂട്ടം . വേഗത്തിലല്ല കാര്യം എന്ന് അനുഭവം കൊണ്ടറിഞ്ഞ ഗുരുസ്വാമികളുടെ സംഘം .

രണ്ടു പേരുടെയും നടുവിലായിരുന്നു ഞാൻ . എല്ലാ അർത്ഥത്തിലും .

നടന്നു നടന്ന് , നെല്ലായയിൽ എത്തിയപ്പോൾ ആദ്യത്തെ ഹാൾട്ട് . അൽപനേരം വിശ്രമം , ചായകുടി .

അതെന്തായാലും , നെല്ലായ കഴിഞ്ഞ് പട്ടാമ്പിയിലേക്കുള്ള യാത്ര തുടങ്ങിയപ്പോൾ , ഞാൻ ഒരാവേശത്തിൽ ഏറ്റവും മുന്നിൽകയറി അങ്ങ് നടന്നു . കൂട്ടിനു വീടിനടുത്തുള്ള ഒരു ഹൈസ്ക്കൂൾ പയ്യനുമുണ്ടായിരുന്ന്. അളിയനാണെങ്കിൽ , ഒടുക്കത്തെ സ്റ്റാമിന . ഖോ ഖോ നാഷണൽ ചാമ്പ്യൻ ഒക്കെ ആണെന്നു പിന്നീടറിഞ്ഞു . ഞാം പിന്നെ പണ്ട് നവോദയയിൽ പഠിക്കുമ്പോൾ മോർണിംഗ് പിടി - യിൽ ഓടിത്തീർത്ത ദൂരങ്ങളോർത്തങ്ങ് വെച്ചുപിടിച്ചു . പക്ഷേങ്കിൽ , ടാറിട്ട റോഡായത് കൊണ്ടോ അതോ എന്റെ നടത്തം സ്റ്റൈൽ ശരിയല്ലാത്തത് കൊണ്ടോ എന്തോ കാലിന്റെ അടിയിലെ തൊലി ഉരഞ്ഞ് തീരാറായതിന്റെ നീറ്റൽ തുടങ്ങി . അതോടെ മുന്നിലെത്താനുള്ള വാശിയൊക്കെ ഉപേക്ഷിച് ഞാൻ നല്ല കുട്ടിയായി . ഉച്ചയോടെ ഞങ്ങൾ പട്ടാമ്പിയിലെത്തി .

അവിടെ ശ്രീഗുരുവായൂരപ്പൻക്ഷേത്രത്തിൽ ഹാൾട്ട് . ഇനി വെയിലാറിയിട്ടേ പദയാത്ര തുടരൂ . അല്ലെങ്കിൽ യാത്ര മണിക്കൂറുകൾ നീണ്ട ഒരു കനലാട്ടമായിരിക്കും .

അമ്പലത്തിന് തൊട്ടുപിന്നിലൂടെ നിള ശാന്തയായി ഒഴുകുന്നു . കൽപടവുകൾ ചാടിയിറങ്ങി.. ഞങ്ങൾ കുട്ടികൾ. ( ;) ) ചുട്ടുപൊള്ളുന്ന വെയിലേറ്റിട്ടും പുഴയിലെ വെള്ളത്തിന് എന്തൊരു തണുപ്പാണെന്നോ ?
നിളയുടെ കുഞ്ഞോളങ്ങളില്‍ ...ശിരോപത്മം 


ഏറെനേരം കഴിഞ്ഞിട്ടും പുഴയിൽനിന്നു കേറാൻ തോന്നിയില്ലെങ്കിലും
 " മൈല്സ് റ്റു ഗോ ബിഫോർ വി സ്ലീപ്‌ " എന്ന് ഗുരുസ്വാമി പറഞ്ഞതുകേട്ട് മനസ്സില്ലാമനസ്സോടെ നിളയോട് വിടപറഞ്ഞു .

പുറപ്പെടുംമുന്പ് കൂടെയുള്ള ഒരു സ്വാമിയുടെ കയ്യിലുള്ള ആങ്കിൾക്യാപ് വാങ്ങി കാലിലിട്ട് - പാദരക്ഷ ചെയ്തു.ഇന്ന് രാത്രിയോടെ ചാലിശ്ശേരി എത്തണം.

അവിടെ ഒരു ദേവിക്ഷേത്രത്തിലാണ് ഇന്ന് രാത്രിവാസം . പോകുന്ന വഴി ഒരു ഹോട്ടലിൽ നിന്ന് എല്ലാർക്കും ചപ്പാത്തി + കറി പാഴ്സൽ വാങ്ങിച്ചു . നടന്നു നടന്നു നടന്ന് പട്ടിയായി ;)  ഒരുവിധം അമ്പലം എത്തി .

കുളിച്ചു , പ്രാർത്ഥിച്ചശേഷമേ കഴിക്കാൻ പാടുള്ളൂ . എല്ലാരും ക്ഷീണമൊക്കെ മാറ്റി പതിയെ അമ്പലത്തിലെ കൊക്കർണ്ണിയിലേക്ക് ( പാലക്കാടൻ സ്ലാങ്ങ് ഫോർ തറനിരപ്പിൽ നിന്ന് വളരെ ആഴത്തിൽ വെള്ളം ഉള്ള കുളം ) കുളിക്കാനിറങ്ങി .. അപ്പഴാണ് ഗുരുസ്വാമി പറയുന്നത് അതിലെ അന്തേവാസിയായ ഒരു ഭീമൻ മൊയ്യിന്റെ (മത്സ്യം ) കാര്യം . മൂപ്പര് 9 കൊല്ലമായി ഇതിനെ കാണുന്നു . ഏതാണ്ട് ഒരു മീറ്റർ നീളമുള്ള ഈ മീൻ അമ്പലത്തിലെ പ്രധാന പയ്യൻസ് ആണ് .

ഭക്ഷണം കഴിഞ്ഞ് എല്ലാവരും പായ/ ഫ്ലക്സ് / വിരിപ്പ് എന്നിവ വിരിച്ച് ഉറങ്ങാൻ കിടന്നു .

നാളെത്തെ യാത്രയ്ക്കായി കാത്ത് ,  ഞാനും .

(തുടരും .. )


രണ്ടാം ദിനം വായിക്കാന്‍
 ക്ലിക്ക് ചെയ്യുക >> പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : രണ്ടാം ദിനം