Wednesday 19 February 2020

അ ..അമ്മ (ശ്രദ്ധാഞ്ജലി)

(രണ്ടുവര്‍ഷം മുന്‍പ്   അമ്മയുടെ ആദ്യ ശ്രാദ്ധം കഴിഞ്ഞുവന്ന്  ഇതുപോലെ എഴുതാനിരുന്നതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രഘു ദീക്ഷിതിന്‍റെ  "അമ്മാ " എന്ന പാട്ടിനൊപ്പം സങ്കടക്കടലൊരെണ്ണം  തിരയടിച്ച് കണ്ണ് കാണാതായപ്പോള്‍  അവിടെ വെച്ച് നിര്‍ത്തി. :'(

കഴിഞ്ഞ കൊല്ലം മുതല്‍ ഞാന്‍ ശ്രാദ്ധം ആചാരമായി ചെയ്യില്ല എന്ന് തീരുമാനിച്ചു.കുടുംബാംഗങ്ങള്‍ക്ക് അത് വലിയ വിഷമം ഉണ്ടാക്കിയെങ്കിലും..

ഇത്തവണയും ശ്രാദ്ധം എന്‍റെതായ രീതിയില്‍ത്തന്നെ മതിയെന്ന് വെച്ചു.ഇന്ന്  അമ്മയുടെ വിയോഗത്തിന് ശേഷം 3 വര്‍ഷം കഴിഞ്ഞിരിക്കുന്നു .  ഒറ്റയ്ക്കിരുന്ന് ഓര്‍മ്മയില്‍ വന്നതൊക്കെ കുറിച്ചുവെച്ചു.

ഒരു രീതിയില്‍ ചിന്തിച്ചാല്‍  ... മരണത്തില്‍ നിന്നും മുക്തി നല്‍കുന്നത്  സ്മരണ തന്നെയല്ലേ ? മൃതിയെ മറികടന്നും നിലനില്‍ക്കുന്നത് സ്മൃതി മാത്രമല്ലേ ?






അമ്മയെക്കുറിച്ചുള്ള എന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് എവിടെയാണ് ?

 അമ്മയുടെ വിരല്‍ പിടിച്ച്  അമ്മ പഠിപ്പിച്ചിരുന്ന മാരാര്‍കുളം എല്‍ പി  സ്കൂളിലേക്ക് മൂന്നാം  ക്ലാസ് പഠിക്കാന്‍  പോവാന്‍ തുടങ്ങിയപ്പോള്‍ ആണെന്ന് തോന്നുന്നു. (എന്നേക്കാള്‍ ഒരു വയസ്സിന് മൂത്ത ഏട്ടന്‍ പഴയ സ്കൂളില്‍ തന്നെയാണ്  തുടര്‍ന്നുപഠിച്ചത്. ഇത് അന്നത്തെ എന്‍റെ മനസ്സില്‍  അമ്മയും ഞാനും ഒരു  ടീമും ഏട്ടന്‍ അച്ഛന്‍റെ ടീമും ആണെന്ന  ബാലിശമായ സങ്കല്പത്തിന് അടിവരയിട്ടു :D )

ഏതു മക്കള്‍ക്കും അവരുടെ അമ്മമാര്‍ അവര്‍ കണ്ടതിലേക്കും വലിയ കഠിനാധ്വാനികള്‍ ആയിരിക്കും.. കാരണം  വീടിന്‍റെ വിളക്ക് , ഐശ്വര്യം എന്നൊക്കെ വിശേഷിപ്പിച്ച്  നൈസായി പണികള്‍ ഒക്കെ   തലയില്‍ വെച്ച് കൊടുത്തിരിക്കുകയാണല്ലോ... എന്നാല്‍ അമ്മമാരാവട്ടെ സ്ത്രീസഹജമായ ത്യാഗം,സഹനം , നിസ്വാര്‍ത്ഥത എന്നിവ കാരണം സ്വയമേവ  നിരുപാധികം എല്ലാം "കടമ" എന്ന ലേബലില്‍  ചുമക്കുകയും ചെയ്യും. :(


എനിക്ക് തോന്നുന്നു ആ കണക്കില്‍ എന്‍റെ അമ്മ ഒരു പൊടിക്ക് മുന്നില്‍ നില്കും എന്ന്. (അല്ല, ഇതൊരു കോമ്പറ്റീഷന്‍ ഐറ്റം  ഒന്നുമല്ല എന്നറിയാം..  സ്റ്റില്‍.. )


 ഒരു ശരാശരി ദിവസം  രാവിലെ അഞ്ച്-അഞ്ചര മണിക്കെണീറ്റാല്‍  , അരി കഴുകി തിളപ്പിക്കാനിട്ട് , മുറ്റമടിച്ചു വാരി , അച്ഛനില്ലാത്ത ദിനങ്ങളില്‍ തൊഴുത്തിലെ വളം കളഞ്ഞ് വൃത്തിയാക്കി ,പശുവിനെക്കറന്നു പാലെടുത്ത്  ചായ വെച്ച് (അപ്പോഴേക്കും ഞാനൊക്കെ എണീറ്റിട്ടുണ്ടാവും :/ ) വെന്ത അരി വാര്‍ക്കാന്‍ വെച്ച് ഉച്ചയ്ക്കുള്ള കൂട്ടാനും ഉപ്പേരിക്കും കഷ്ണം അരിഞ്ഞു വേവാന്‍ വെച്ച്  , തലേന്നത്തെ   മുഷിഞ്ഞ തുണികള്‍ - താനടക്കം അഞ്ചുപേരുടെയും - അലക്ക് കല്ലില്‍   അലക്കി /\ ( (വാഷിംഗ് മെഷീന്‍ വാങ്ങുന്നതിന് മുന്‍പ് ആണെന്നോര്‍ക്കണം  ) അതിന്റെയൊപ്പം അമ്മയുടെ സ്വന്തം ചെടികള്‍ നനച്ച് , താന്‍ തന്നെ നട്ട് വളര്‍ത്തിയ കറിവേപ്പില തൊടിയില്‍ പോയി നുള്ളിക്കൊണ്ടു വന്നു , ഉള്ളി,വെളുത്തുള്ളി തോല്‍  കളഞ്ഞ് തേങ്ങ ചിരകി - pending ല്‍ വെച്ചിരുന്ന കൂട്ടാന്‍ ,ഉപ്പേരി വറുത്തിട്ട് (ശ്ശ്.... ശബ്ദം മാറുന്ന വരെ ഇളക്കാന്‍ എന്നെ ഏല്പിക്കും ചിലപ്പോള്‍ /ഞാനുള്ളപ്പോള്‍) കുളിക്കാന്‍ പോയി തിരിച്ചു വന്ന് പശുവിന് പ്രാതല്‍/വെള്ളം  ( സംഭവം കാടിവെള്ളം ആണെങ്കിലും പയ്യിന്റെ കഞ്ഞി എന്നാണ് പേര്  ) കൊടുത്ത് കഞ്ഞി കുടിച്ച് സ്കൂളിലേക്ക് കൊണ്ടുപോവാനുള്ള ചോറും കറിയും ഉപ്പേരിയും  എല്ലാം തട്ടുകളിലാക്കി  , പിന്നെ സാരിയെല്ലാം ഉടുത്ത് ധൃതിപിടിച്ച് ഒരു കിലോമീറ്റര്‍ ഓടി, നടന്നാല്‍ മാത്രം കിട്ടുന്ന ബസ്സില്‍  സ്കൂളിലെത്തി പിള്ളേരെ പഠിപ്പിച്ച് നാലരയോടെ തിരിച്ചു വീട്ടിലെത്തി എല്ലാവര്‍ക്കുമുള്ള ചായ വെച്ച്  പശുവിന് പാടത്തെ പുല്ലരിയാനും അവിടെ നട്ടിട്ടുള്ള  പച്ചക്കറികള്‍ വല്ലതുമുണ്ടെങ്കില്‍ അതിന്‍റെ വിളവെടുത്തും വന്ന് രാത്രിയിലേക്ക് വീണ്ടും ഉപ്പേരിയോ പപ്പടം/കൊണ്ടാട്ടം വല്ലതുമോ ഉണ്ടാക്കി രാവിലെ വായിക്കാന്‍ പറ്റാത്ത ന്യൂസ്‌പേപ്പര്‍ വായിച്ച് എഴരയ്ക്കോ മറ്റോ ഉള്ള ഒന്ന് രണ്ട് സീരിയല്‍ കണ്ട് നാളേയ്ക്കുള്ള എന്തെങ്കിലും ചെറിയ പണികള്‍ ചെയ്യാനുണ്ടെങ്കില്‍ അതും കഴിഞ്ഞ് ഒരു പത്തു പത്തരയ്ക്ക് ഉറങ്ങാന്‍ കിടക്കുന്നതോടെ  മെഗാസീരിയല്‍ പോലെ നീണ്ട സമാന ദിവസങ്ങള്‍ മാത്രമുള്ള ആഴ്ച്ചകള്‍ ,മാസങ്ങള്‍,വര്‍ഷങ്ങള്‍ !!

ഗാന്ധിജിയെപ്പറ്റി ഐന്‍സ്റ്റീന്‍ പറഞ്ഞ വാക്കുകള്‍ വേണമെങ്കില്‍ അമ്മയെപറ്റിയും വിവരണമായി പറയാം എന്ന് തോന്നുന്നു.

വല്ലപ്പോഴും ചെറിയ പണികള്‍ ഞങ്ങള്‍ മക്കളെ എല്പിക്കുമെന്നല്ലാതെ തന്‍റെ "ചുമതല" കളെക്കുറിച്ച് മിക്കപ്പോഴും  ഒരു പരാതിയും പറയാതെ
അമിതഭാരം വലിക്കുന്ന  ഒരു വണ്ടിക്കാളയായി 2 വര്‍ഷത്തിന് ശേഷം റിട്ടയര്‍മെണ്ട് കഴിഞ്ഞ്  ഈ തിരക്കില്‍ നിന്നെല്ലാമൊഴിഞ്ഞു ഒരു വിശ്രമജീവിതം എന്ന പ്രതീക്ഷയുമായി "ഇതൊക്കെ  ചെര്‍ത്.." എന്ന സുലൈമാന്‍ റോളില്‍  അമ്മ തന്‍റെ ()സാധാരണ   ജീവിതം ജീവിച്ചുപോന്നപ്പോഴാണ്   അമ്മയുടെ സ്വന്തം വാക്കുകളില്‍
" എടമ്പറമില്ലാത്ത"  ഇളയ മകന്‍റെ കയ്യിലിരിപ്പ് കാരണം വിധി എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയത്.



അമ്മ   വളരെ നല്ല ഒരു കുക്ക് ആയിരുന്നു ..അടുത്ത  ബന്ധുക്കള്‍,വിരുന്നുകാര്‍  ഒക്കെ "എന്താ കൈപുണ്യം" എന്ന് പുകഴ്ത്തുന്ന ലെവല്‍ . ( കുടുംബത്തില്‍ ഞാന്‍ മാത്രമാണ് പാചകവുമായി ഒരു ബന്ധവും ഇല്ലാതെ പോയ ഒരാള്‍ .. ആ കുറവ് മുഴുവന്‍ എല്ലാരും ഉണ്ടാക്കുന്ന ടെയ്സ്റ്റി  ഫുഡ് തട്ടി കോമ്പന്‍സേറ്റ് ചെയ്യല്‍ ആണ് എന്‍റെ പണി )

 ഞങ്ങള്‍ മക്കളോട് ബാഹ്യമായ സ്നേഹപ്രകടനങ്ങളില്‍ ഒന്നും വലിയ താല്പര്യമില്ലാതിരുന്ന അമ്മ തന്‍റെ   സ്നേഹം മുഴുവന്‍  രുചികരമായ ഭക്ഷണത്തിലൂടെയാണ് ഞങ്ങളിലേക്ക് പകര്‍ന്നിരുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് . 

7 വര്‍ഷം നീണ്ട  നവോദയന്‍  സ്കൂള്‍ ജീവിതം  ഒക്കെ കഴിഞ്ഞു വീട്ടില്‍ ഒരു ഇടക്കാലസ്ഥിരതാമസത്തിന് എത്തിയ ഞാന്‍ ചെലപ്പോള്‍ അമ്മ കസേരയില്‍ ഇരുന്നു TV കാണുമ്പോള്‍ നമ്മടെ പോഞ്ഞിക്കര പറയണപോലെ " എനിക്ക് സ്നേഹം കിട്ടണം " എന്ന റോളില്‍ അമ്മയുടെ മടിയില്‍ കേറിയിരിക്കുമ്പോള്‍ "കൊണിയാതെ പോടാ ചെക്കാ " എന്നും പറഞ്ഞ്  എന്നെ ഉന്തിതാഴെയിടുമായിരുന്നു അമ്മ ..


ഒന്നരവര്‍ഷം കഴിഞ്ഞ്  796ആം റാങ്ക് ന്  ബിഡിഎസ് കിട്ടി  തിരുവനന്തപുരം ഡെന്റല്‍ കോളേജില്‍  ചേര്‍ന്നപ്പോള്‍ അമ്മ പറഞ്ഞു
 " അജീ , നിനക്ക്  പ്രൈവറ്റില്‍ എം ബി ബി എസ് പഠിക്കണം ന്നുണ്ടെങ്കില്‍ പറഞ്ഞോട്ടോ .. അമ്മ ലോണ്‍ എടുക്കാം.."
ചെറുപ്പം മുതലേ ആരാവണം എന്ന ചോദ്യത്തിന് "ഡോക്ടര്‍ " എന്ന് മാത്രം അനേകം തവണ എന്‍റെ മറുപടി കേട്ടിട്ടുള്ളത് കൊണ്ട് എന്‍റെ ആഗ്രഹത്തിന്‍റെ തീവ്രത അളന്നതാവാം അമ്മ .

ഒരു ഗവണ്മെന്‍റ്  യു പി സ്കൂള്‍ ടീച്ചറുടെ ശമ്പളം കൊണ്ട്   ഏഴെട്ടു  പേരുള്ള   വലിയ ഒരു കുടുംബം തന്നെ നടത്തിക്കൊണ്ട് പോകാന്‍ പാടുപെടുന്ന അമ്മ അങ്ങനെ പറഞ്ഞെങ്കിലും , ഗവണ്മെന്‍റ്  സ്കൂള്‍   ടീച്ചര്‍ ആയിട്ടും  ഒരു വര്‍ഷം മുന്‍പ്  എന്നെ എന്ട്രന്‍സ് കോച്ചിംഗ് ന് ചേര്‍ക്കാനുള്ള പതിനായിരം രൂപ പോലും  അമ്മമ്മയില്‍  നിന്ന് വാങ്ങേണ്ടി വന്ന അമ്മയെ ഞാന്‍ മറന്നിട്ടില്ലാത്തത് കൊണ്ട് ആ ഓഫര്‍ ഞാന്‍ നിരസിച്ചു.

"ലക്ഷങ്ങള്‍ കടമെടുത്ത്   പ്രൈവറ്റ് കോളേജില്‍ നിന്ന് MBBS ഡിഗ്രീ      എടുക്കുന്നതിലും എനിക്ക് ഇഷ്ടം ഗവണ്മെന്‍റ് ഫീസില്‍ (അന്ന് വെറും  12225/-രൂപാ  ആയിരുന്നു MBBS & BDS വാര്‍ഷിക ഫീസ്‌) BDS പഠിക്കുന്നതാ " എന്നായിരുന്നു എന്‍റെ ന്യായം.

 "1999 - 2005 വരെ  7 വര്‍ഷം  വരെ നവോദയ വിദ്യാലയത്തിലും    2007 - 2014"  വരെ   7 വര്‍ഷം തിരുവനന്തപുരത്തും പിന്നെ ഇടുക്കിയിലും  ഒക്കെയായി 10 വയസ്സിന് ശേഷം  വീട്ടില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍  സ്ഥിരമായി താമസിച്ചിട്ടില്ലാത്ത , അതില്‍ യാതൊരു പരിഭവവും ഇല്ലാത്ത  ഒരു പ്രത്യേക തരം ജന്മം ആയിരുന്നു ഞാന്‍. ജനിച്ചതേ ഒരു തരം DETACHMENT ഒക്കെ ഉള്ള പോലെ .. അതിഭീകര ഹോം സിക്ക് ആയ എന്‍റെ സ്വന്തം ചേട്ടന്‍റെ നേരെ ഓപ്പോസിറ്റ് ആയിരുന്നു ഞാന്‍.

കോളേജിലായിരിക്കുമ്പോള്‍ അമ്മ എന്നെ വിളിച്ചു പരിഭവം പറയുമായിരുന്നു. "എന്താടാ അജീ ഇങ്ങോട്ട് വിളിക്കാത്തത് ? നിനക്ക് ഞങ്ങളെ വിളിക്കണം ന്നൊന്നും ഇല്ല്യാലെ ? "  :(
നവോദയയിലെക്ക് ചേര്‍ത്തപ്പോഴേ സഹ അദ്ധ്യാപികമാര്‍ അമ്മയോട് ഒരു  .മുന്നറിയിപ്പ് പോലെ പറഞ്ഞിരുന്നുവത്രേ " അവിടെ പഠിച്ച കുട്ടികള്‍ക്കൊക്കെ കുടുംബത്തോട് ഒരു DETACHMENT  വരും" എന്ന്.

അതെന്തായാലും 2015 മാര്‍ച്ചില്‍ നാട്ടില്‍ ക്ലിനിക്ക് ഒക്കെ ഇട്ട്  സ്ഥിരവാസത്തിനായി ഇടുക്കിയില്‍ നിന്ന് തിരിച്ച അന്ന് മുതല്‍ 2017 FEBRUARY 19ന് യാത്രപറയാതെ അമ്മ പോയത് വരെയുള്ള കാലമായിരുന്നു ഞാന്‍ ഏറ്റവും അധികം സന്തോഷിച്ചും ഇടയ്ക്കൊക്കെ അടികൂടിയും അമ്മയോടൊപ്പം ഒരുമിച്ച്   ജീവിച്ച , ഹ്രസ്വമെങ്കിലും സുവര്‍ണ്ണകാലം.


"ഓ... മാര്‍പോട് എനൈ അള്ളി ചുമന്തായമ്മാ
ഏ .. പാസത്തെ പാലാഹ ഉയിരൂട്ടി വളര്‍ത്തായമ്മാ

എന്‍ കണ്ണീര്‍ സിരിപ്പോട് ഉന്‍ വാഴ്കൈ തൊലൈത്തായ്
നാനിന്‍റ്റു മരമാനേന്‍ നീ താനേ വിതൈത്തായമ്മാ"

(തുടരും.... )

31 comments:

  1. അനർഗ്ഗളസുന്ദരമായി നീണ്ടൊഴുകുന്ന വരികളിലൂടെ അമ്മയുടെ സ്ത്രം മനോഹരമായി പകർത്തിയിരിക്കുന്നു!
    വായിക്കാൻ ആകാംക്ഷ.
    തുടരുക ...
    ആശംകൾ

    ReplyDelete
    Replies
    1. അമ്മയുടെ 'ചിത്രം'എന്നാണ് (അക്ഷരം തെറ്റി വന്നത് ശ്രദ്ധിച്ചില്ല)

      Delete
    2. അഭിപ്രായത്തിന് നന്ദി തങ്കപ്പൻ സാർ..സ്നേഹം

      Delete
  2. 4-5-1963--For ever--ഇതിലപ്പുറം ഈ അമ്മയെ ക്കുറിച്ച് എന്തെഴുതാനാണ്. ഉട്ടോപ്പിയൻ...ഒരു സ്‌നേഹ സലാം.അമ്മയിലൂടെ നിങ്ങൾ പറഞ്ഞതൊക്കെയും നിരവധി ഓർമ്മപ്പെടുത്തലുകൾ ആണ്.ഒന്നു കൂടി പറയട്ടെ..നിങ്ങളിലും ഒരു ഫെമിനിസ്റ്റ് ഉണ്ട്.(പറഞ്ഞു വന്നപ്പോ പണ്ട് ചേട്ടാ എന്ന് വിളിച്ചത് ഞാൻ പിൻ വലിച്ചു ട്ടാ)

    ReplyDelete
  3. നല്ല എഴുത്ത്.
    തുടരട്ടെ

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബിപിൻ ചേട്ടാ

      Delete
  4. അ.. അമ്മ, അ: വരേയും അമ്മ തന്നെ

    ഓരോ നിമിഷ ഓർമ്മകളിൽ പോലും ഉള്ളിൽ ഊർജ്ജവും ഉന്മേഷവും നിറയ്ക്കാനുള്ളതെല്ലാം ചെയ്തു വെയ്ക്കുന്ന അമ്മമാർ...

    സ്നേഹം ഉട്ടോ..

    ReplyDelete
    Replies
    1. നന്ദി സമാന്തരൻ ചേട്ടാ.. വായനയ്ക്കും അഭിപ്രായത്തിനും.

      Delete
  5. ആ അമ്മയോടും അമ്മയുടെ മകനോടും സ്നേഹം

    ReplyDelete
  6. ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾക്ക് കമന്റ് ഇടുന്നത് അവിവേകമായിപ്പോകും. അമ്മയ്ക്കപ്പുറം ആരുണ്ട്!

    ReplyDelete
  7. അമ്മ എന്നാൽ സ്നേഹം . സ്നേഹം മാത്രം.
    നല്ല എഴുത്തു തുടരെട്ടെ.

    ReplyDelete
    Replies
    1. നന്ദി ഉദയപ്രഭാ.. സ്നേഹം

      Delete
  8. അമ്മ തലയിലേറ്റിയിരുന്ന ഭാരം മനസ്സിലാക്കാൻ പറ്റിയല്ലോ. ഹൃദയസ്പർശിയായ കുറിപ്പ് ❤️

    ReplyDelete
    Replies
    1. അതേ അൽമിത്ര. എല്ലാവർക്കും അറിയാമെങ്കിലും സൗകര്യപൂർവം അങ്ങ് മറന്ന് അവഗണിച്ചു കളയുന്നതാണ് അമ്മമാരുടെ effort, hardships എന്നൊക്കെ

      Delete
  9. അമ്മമാർ. എപ്പോഴും.

    ReplyDelete
  10. ഇതിനായിരുന്നു ഫെബ്രുവരി 19 ചോദിച്ചു വാങ്ങിയത് അല്ലേ ... ?
    അമ്മയോർമകൾ ഹൃദയ സ്പര്ശിയായി , എന്നാൽ ഇത്തിരി നർമത്തിന്റെ മേമ്പൊടി വിതറി എഴുതിയിട്ടുണ്ട് ...
    എഴുത്തു തുടരൂ ....

    ReplyDelete
    Replies
    1. അതേ... ചെയ്യുന്നതെല്ലാം ഇങ്ങനെ meaningful ആയ തീയതികളോട് കൂട്ടിക്കെട്ടി ഇറക്കുന്നത് എന്റെ ഒരു weakness ആണ് എന്ന് ഈയിടെ ഞാൻ തിരിച്ചറിഞ്ഞു. ആത്യന്തികമായി ഇതിലൊന്നും ഒരു കഥയുമില്ലെങ്കിലും ഒരു രസമുള്ള നിർബന്ധമെന്നോ കൗതുകമെന്നോ വിളിക്കാവുന്ന ശീലം. ചേരുന്ന സമയത്ത് സംഭവിക്കുന്നതിന് വിധിയുടെ ഒരു ഛായ വരുത്താനുള്ള എന്റെ ബാലിശമെങ്കിലും അബോധത്തിൽ നിന്നുള്ള ത്വര.

      Delete
  11. മൃതിയെ മറികടന്നും നിലനില്‍ക്കുന്നത് 'അമ്മ സ്മൃതി ...!

    ReplyDelete
    Replies
    1. അത് ആരെങ്കിലും ശ്രദ്ധിക്കുമോ എന്ന് ഞാൻ സംശയിച്ചു. പ്രത്യേകിച്ചും അവസാന നിമിഷത്തിൽ ഏച്ചുകെട്ടിയത് കൊണ്ട്. മുരളിയേട്ടൻ തന്നെ അത് കണ്ടെത്തിയതിൽ വളരെ സന്തോഷം

      Delete
  12. അജിത്,
    വായിച്ചിരുന്നു. എന്നതാ കമന്റ് ചെയ്യേണ്ടത് എന്നറിയാൻ വയ്യാതിരുന്നതുകൊണ്ട് ചെയ്തില്ല.

    അമ്മയെക്കുറിച്ചുള്ള ഓർമകൾക്ക് എന്താണ് അഭിപ്രായം എഴുതേണ്ടത് !!!!മനോഹരമെന്ന് മാത്രം പറഞ്ഞു നിർത്തുന്നു.

    ReplyDelete
    Replies
    1. നന്ദി സുധിയേട്ടാ.. സ്നേഹാലിംഗനങ്ങൾ..

      Delete
  13. അമ്മ - വാക്കുകൾ കൊണ്ട് തീർക്കാൻ കഴിയാത്ത, ഒരു ജന്മം കൊണ്ട് തീർത്താൽ തീരാത്ത കടപ്പാടുകൾ.

    ReplyDelete
  14. അമ്മയെക്കുറിച്ച് എത്ര എഴുതിയാലും മതിയാകുക ഇല്ല... എനിക്ക് ഒത്തിരി ഇഷ്ടം ആയി.. ആശംസകൾ

    ReplyDelete
    Replies
    1. നന്ദി പുനലൂരാൻ.. വീണ്ടും വരിക.

      Delete
  15. വായിച്ചു. എന്ത് കമന്റണം എന്നറിയുന്നില്ല. സമാധാനിപ്പിക്കാനോ ഫിലോസഫി അടിക്കാനോ ഒന്നും തോന്നുന്നില്ല. വായനയും സ്നേഹവും രേഖപ്പെടുത്തുന്നു.

    ReplyDelete
  16. എന്നെ പോലെ ഒരുപാട് പേർക്ക് പറയാൻ ഉള്ള കാര്യങ്ങൾ അതേ പോലെ എഴുതിയല്ലോ... അമ്മ! <3

    ReplyDelete