Saturday 31 December 2016

സൂയിസൈഡ് പോയിന്റ്


ആത്മഹത്യ ചെയ്യാനുറച്ചവര്‍
മാത്രമെത്തുന്ന ഒരു തുരുത്തുണ്ട്.

കിഴക്ക്,  പ്രതീക്ഷകളുടെ ശവപ്പറമ്പ് .
തെക്ക്,  ആറടിയില്‍ ഒരു വീട്.
വടക്ക് , തിരിച്ചുപോകാനാവാത്തൊരിടവഴി
പടിഞ്ഞാറ് , പൊഞ്ഞാറ്.

അഗാധമായ മൗനത്തിന്‍റെ,
ആര്‍ത്തിരമ്പുന്ന  ഒരു കടല്‍
എല്ലാ ലോകങ്ങളില്‍നിന്നും
അതിനെ വിച്ഛേദിക്കുന്നു.

സാന്ത്വനത്തിന്‍റെ വാക്കുകളോ,
കാരുണ്യത്തിന്റെ നോട്ടങ്ങളോ
അതിന്‍റെ ഓളപരപ്പുകള്‍ക്ക്
മുകളിലൂടെ പറന്നവിടേക്കെത്തുന്നില്ല .


ഓരോ അടിയിലും
ഇഞ്ചിഞ്ചായി താഴ്ന്നുപോകുന്ന
വിഷാദത്തിന്റെ ചതുപ്പിനപ്പുറമുള്ള മുനമ്പ്‌ 
ജീവിതത്തിന്‍റെ യൂസര്‍ മാന്വല്‍ 
തിരിച്ചു കിട്ടാനാവാത്തവിധം നഷ്ടപ്പെട്ട
 ആരെയാണ് മോഹിപ്പിക്കാത്തത്  ?


ചങ്കുപൊട്ടുന്ന ഒരു നിലവിളിയോടെ
ഒരൊറ്റ ചുവടുവെയ്പ്പില്‍
എല്ലാം അവസാനിപ്പിക്കാമെന്ന
സ്വാതന്ത്ര്യമാണ് ഈ തുരുത്തിലേയ്ക്ക്
സഞ്ചാരികളെ ആകര്‍ഷിക്കുന്നതത്രേ!!

തികച്ചും യാദൃശ്ചികം

യന്ത്രവാഹനചക്രത്തിനടിയില്‍
ഹാ ! ചതഞ്ഞുപോയി ഒരോന്ത്.

പാത മുറിച്ചുകടക്കുകയായിരുന്നു
വേഗത കണ്ടു പകച്ചുപോയിരുന്നു
ജാഗ്രതയോടെ നിലച്ചുനിന്നിരുന്നു

എന്നിട്ടും,

വിധിയുടെ
യന്ത്രവാഹനച്ചക്രത്തിനടിയില്‍
ചതഞ്ഞുപോയി
ഒരോന്ത്.

ഇതുവരെയെഴുതിയതൊന്നും
തന്നെക്കുറിച്ച് എഴുതപ്പെടുമെന്ന്
അതൊരിക്കലും കരുതിയിരിക്കുകയില്ല.

എഴുതിയ ആള്‍  
ഒരിക്കല്‍ തന്നെപ്പോലെ 
വേറൊരു ചക്രത്തിനടിയില്‍ 
ചതഞ്ഞുപോകുമെന്നും .



ഫൈനല്‍ ഡെസ്റ്റിനേഷന്‍

എല്ലാ യാത്രകളും
 ഒരേ ഒരു 
ലക്ഷ്യത്തില്‍ തുടങ്ങുന്നു ;

ഒരേ ഒരു ലക്ഷ്യത്തില്‍ 
അവസാനിക്കുക എന്ന - .

Saturday 10 December 2016

നി-ശബ്ദ-ത


ഒരാള്‍ക്കും ഒന്നും പറയാനാവാത്ത ഒരു കാലത്തിലെ 
നിരര്‍ത്ഥത എന്നെ നിശബ്ദനാക്കുന്നു.

ഒരാള്‍ക്കും ഒന്നും പറയാനില്ലാത്ത
 ഒരു വസന്തകാലം ഞാന്‍ കിനാവ്‌ കാണുന്നു.